Friday, August 25, 2017

സ്വകാര്യതയും ആയി ലിങ്കായ ആധാറിന്‌ കിട്ടിയ പണി.

ചോദ്യം : മലയാളികൾ ആധാറിനെ ഇത്രമാത്രം എതിർക്കുന്നത് എന്നാത്തിനാ?

ഉത്തരം : ആധാറിനെ അല്ല മലയാളികൾ എതിർക്കുന്നത്. അവനവന്റെ സ്വകാര്യത അവനവനു സ്വന്തം അല്ല എന്ന കേന്ദ്ര സർക്കാർ നിലപാട് ആധാറിനൊപ്പം ലിങ്ക് ചെയ്തതാണ് മലയാളീ പ്രതിരോധത്തിന് കാരണം. അതായത് ഉത്തമാ സ്വകാര്യതയിലെ മൗലികവകാശ വാദം ആധാറുമായി കൂട്ടി കെട്ടിയില്ലായിരുന്നു എങ്കിൽ നുമ്മ ആധാറിനെ ഇത്രമാത്രം പ്രതിരോധിക്കും ആയിരുന്നില്ല. നമ്മൾ ആധാറിന്‌ എതിരെ അല്ല സമരം ചെയ്യുന്നത്. നമ്മുടെ സ്വകാര്യത നമുക്ക് തന്നെ സ്വാകാര്യം ആയി സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ സമരം.

എന്തൊക്കെയാണ് സ്വകാര്യത എന്നും ആധാറിൽ ഹനിക്കപ്പെടുന്ന സ്വകാര്യത എന്തൊക്കെയാണ് എന്നും പൊതു സമൂഹത്തിനു മനസിലാകുന്ന വിധം നിർവചിക്കപെട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ. സർക്കാരും കോടതിയും ചേർന്ന് അത് വേണ്ട പോലെ അങ്ങ് നിർവചിച്ചാൽ മതി. അല്ലാതെ ജനതയുടെ സ്വകാര്യത ജനതയ്ക്കു സ്വന്തം അല്ല അത് സ്റ്റേട്സിന്റെ സ്വത്ത് ആണ് എന്ന രീതിയിൽ കോടതിയിൽ ചെന്ന് വാദിച്ചതാണ് മലയാളിയെ ചൊടിപ്പിച്ചത്.

സ്വകാര്യത എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ചിന്തിക്കുന്നത് ആധാറിലെ വിരലടയാളവും കൃഷ്ണമണി അടയാളവും അല്ല. അടുക്കളയും ഉറക്കറയും ബാത്റൂമും കുടുംബ ബന്ധങ്ങളും സമൂഹത്തിലെ ഇടപെടലുകളും സ്വന്തന്ത്ര്യവും cctv ക്യാമറയും ഒക്കെ ആണ്. അവനവന്റെ സ്വസ്ഥ ജീവിതത്തിലേക്കും വ്യക്ത്യാധിഷ്ഠിത ഇഷ്ടാനിഷ്ടങ്ങളിലേക്കും സ്റ്റേറ്റ്സ് കടന്നു കയറും എന്ന ഭയമാണ് സ്വകാര്യത മൗലികാവകാശം അല്ലാ എന്ന വാദത്തിനു എതിരെ കേരളം അത്രമാത്രം എതിർപ്പും ആയി വരാൻ കാരണം. പാവം ആധാർ തന്റേതു അല്ലാത്ത കാരണത്താൽ അതിൽ പെട്ട് പോയി എന്നേ ഉള്ളൂ.

ആധാറിന്‌ വേണ്ടി സ്വകാര്യത മൗലികാവകാശം അല്ലാ അത് സ്റ്റേട്സിന്റെ അവകാശം ആണ് എന്ന വിധി സ്വന്തം ആക്കിയാൽ നാളെ ഇതേ വിധി കക്കൂസിൽ കേറി സ്വകാര്യത പരിശോധിക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടും എന്ന് മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ല. സൂചി കേറ്റാൻ സ്ഥലം കിട്ടിയാൽ കുത്തബ് മിനാർ കുത്തി കേറ്റുന്നവർ ആണ് ഭരണ യന്ത്രം തിരിക്കുന്നത് എന്ന് മലയാളിക്ക് ഉള്ള തിരിച്ചറിവ് തന്നെയാണ് പ്രതിരോധത്തിന് കാരണം.

No comments: