Wednesday, February 17, 2010

അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!

അപ്പി.
ആദിയില്‍ അപ്പി തീട്ടമായിരുന്നു. കാഷ്ടമെന്ന തീട്ടം. അത് കാലയാപനത്തില്‍ മലമായി മാറി. അപ്പിയെന്ന പേര് അപ്പിക്ക് എപ്പോ വന്നു എന്നു ചരിത്രകാരന്മാര്‍ എവിടേയും രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല. എപ്പോഴോ തീട്ടത്തിനു “അപ്പി” എന്ന പേരങ്ങ് വീണു. അത്ര തന്നെ. എന്തായാലും ചേരുന്ന പേരു തന്നേന്നുള്ളതില്‍ ഭൂമിമലയാളത്തിനെന്തേലും സംശയം ഉണ്ടെന്നു തോന്നുന്നുമില്ല. കണ്ടാലറക്കുമെങ്കിലും കേള്‍ക്കുമ്പോള്‍ ഒന്നോമനിക്കാന്‍ തോന്നിപോകുന്ന നല്ല ക്യൂട്ടായ പേര്. അതു കൊണ്ട് അറപ്പുളവാകുന്ന തീട്ടത്തിനു പകരം ഓമനത്തമുള്ള അപ്പിയെന്ന പേരില്‍ തന്നെ നമ്മുക്ക് ഈ പുരാണം തുടരാം.

വായുവില്ലാതെ, വെള്ളമില്ലാതെ, ചോരയും നീരുമില്ലാതെ മനുഷ്യനില്ല എന്നതു പോലെ തന്നെയാണ് അപ്പിയുടെ കാര്യവും. പൌഡറിട്ട് സെന്റടിച്ച് മുടി ചീകി പുറത്തിറങ്ങി വിലസുമ്പോഴും അവന്റെ അടിവയറ്റില്‍ ഇത്തിരി അപ്പിയില്ലാതിരിക്കില്ല. പ്രാഥമിക കൃത്യങ്ങളെല്ലാം അധിക ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞാലും ആട് കിടന്നിടത്ത് ഒരൊന്നൊന്നര പൂടയെങ്കിലും കാണാതിരിക്കില്ല എന്നതു പോലെ അപ്പിയൊഴിഞ്ഞ വയറാണേലും ഇത്തിരിയെങ്കിലും അവിടെ ബാക്കിയുണ്ടാകും എന്നാണ് അലോപ്പതി, ആയൂര്‍വ്വേദ, സിദ്ധമര്‍മ്മാണി വിത്യാസമില്ലാതെ ഭിഷ്വഗ്ഗരന്മാരും പുകള്‍പെറ്റ ശാസ്ത്രകാരന്മാരും പറയുന്നത്.

എപ്പോഴെങ്കിലും അപ്പിയില്‍ ചവിട്ടിയിട്ടില്ലാത്തവരും ഉണ്ടാകില്ല. അടിവയറ്റില്‍ ചുമന്ന് കൊണ്ട് നടക്കുമ്പോഴും വഴിയിരമ്പില്‍ ആരാലും ഉപേക്ഷിച്ചു പോയയിത്തിരി അപ്പിമേല്‍ ചവിട്ടിയാല്‍ പിന്നെ ഏതൊരാള്‍ക്കും ഒരു പരവശമാണ്. എങ്ങിനേയും അതൊന്നു കഴുകി ഒഴുവാക്കിയാലും അപ്പി ഒപ്പിച്ച അറപ്പില്‍ നിന്നും പെട്ടൊന്നൊന്നും വിടുതല്‍ ലഭിക്കാറുമില്ല. എപ്പോഴും കൂടെയുള്ളപ്പോഴും അടുത്തു കണ്ടാല്‍ അറപ്പാണ് പാവം അപ്പിയോട് ലോകത്തിന്.

അങ്ങിനെയൊള്ള പാവം അപ്പി ഇപ്പോ ആധുനിക അപ്പികള്‍ക്ക് അറപ്പല്ലാതായിരിക്കുന്നു! പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് അപ്പിയിടാന്‍ ഒരോ സമയം ഉണ്ടായിരുന്നു. രാവിലെ പ്രാഥമിക കൃത്യം കൃത്യമായി നടത്തുവാന്‍ അപ്പികള്‍ക്ക് മാതാപിതാക്കള്‍ ഒരോ സമയം നിശ്ചയിച്ച് അതിനവരെ പ്രാപ്തരാക്കുമായിരുന്നു. പക്ഷേ ഇപ്പോ കാലം മാറി. ഡയപ്പെര്‍ എന്ന ഓമന പേരില്‍ ഒരു കോണകം എപ്പോഴും അപ്പികള്‍ക്ക് കെട്ടി കൊടുക്കും. അതോടെ മമ്മിയുടെ പണി തീര്‍ന്നു. അപ്പിയിടണമെന്ന് അപ്പിക്ക് തോന്നിയാല്‍ എപ്പോ വേണേലും അപ്പിയിടാം. മമ്മിക്ക് അപ്പിയിടണമെന്ന് തോന്നുമ്പോഴോ മറ്റോ കക്കൂസില്‍ കേറുന്ന സമയത്ത് അപ്പിയേം കൊണ്ടു പോയി കോണകം അഴിച്ചു നോക്കും അപ്പി അപ്പിയിട്ടോന്ന്. അപ്പിയിട്ടാല്‍ കോണകം അഴിച്ച് ഒരേറ്. അപ്പിയെ ഒന്നു കഴുകി അപ്പിയെല്ലാം കളഞ്ഞ് മറ്റൊരു കോണകം ഉടുപ്പിക്കും. അതായത് അപ്പിക്ക് എപ്പോ വേണേലും അപ്പിയിടാം എന്നു ചുരുക്കം!

ഇപ്പോ ഡയപ്പെര്‍ കെട്ടിയ അപ്പികളെ കാണുമ്പോള്‍ അപ്പി ചവിട്ടിയ പോലെ അറപ്പാ. അപ്പിയിട്ടിട്ട് നിക്കുവാണോ അപ്പി എന്നെങ്ങിനെയറിയാന്‍ കഴിയും? അപ്പികള്‍ക്ക് അപ്പിയിടണമെന്നോ മൂത്രം ഒഴിക്കണമെന്നോ തോന്നുമ്പോള്‍ അമ്മയോടോ അച്ഛനോട് അടക്കത്തില്‍ കാര്യം പറഞ്ഞ് തങ്ങളുടെ ബുദ്ധിമുട്ടൊഴുവാക്കിയിരുന്ന അപ്പികളുടെ കാലം കഴിഞ്ഞു. ഇപ്പോ എപ്പോ വേണേലും എവിടെ വെച്ചും അപ്പിയിടുന്ന അപ്പികളുടെ അപ്പീലില്ലാത്ത കാലം. അപ്പിയോട് സ്വാഭാവികമായും ഉണ്ടാകേണ്ട അറപ്പും അകല്‍ച്ചയും അപ്പികളില്‍ നിന്നും കുഞ്ഞിലേ തന്നെ അന്യമാവുകയാണ്. എപ്പോഴും പൊതിഞ്ഞു കൊണ്ടു കൂടെ കൊണ്ട് നടക്കുന്നതിനോട് എങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് അറപ്പുണ്ടാകാന്‍?

ഡയപ്പര്‍ എന്നത് അടിച്ചേല്പിക്കപെട്ട ആഢംബരമാണ്. ഇന്നിന്റെ അമ്മമാര്‍ക്ക് ഡയപ്പറില്ലാതെയുള്ള നിമിഷങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. മനുഷ്യമാലിന്യം മനുഷ്യനില്‍ നിന്നും പുറത്ത് വന്നാല്‍ എത്രയും വേഗം മറവു ചെയ്യുകയെന്നത് മനുഷ്യധര്‍മ്മമാണ്. അതും ചുമന്ന് കൊണ്ട് സമൂഹത്തെ മലീമസമാക്കുന്നത് എതിര്‍ക്കപ്പെടേണ്ട തെറ്റും. കുഞ്ഞുങ്ങളെല്ലാം അപ്പിയും ചുമന്ന് കൊണ്ട് നടക്കുകയാണ്. അവര്‍ക്ക് പോലും അറിയില്ല അവര്‍ അപ്പിയിട്ടിട്ടാണ് നടക്കുന്നത് എന്ന്.

അമ്മമാരുടെ ഒക്കത്തിരുന്ന് കുഞ്ഞുങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ പക്ഷേ ആധുനിക മമ്മിമാര്‍ കെണിഞ്ഞത് തന്നെ. ഒരു സാരി അല്ലേല്‍ ചുരിദാര്‍ വാങ്ങിയാല്‍ പിന്നെ അതിനെ വെള്ളം കാണിക്കുക എന്ന ചടങ്ങേയിന്നില്ലാലോ? ആയിരക്കണക്കിനു പണം എണ്ണി കൊടുത്ത് വാങ്ങുന്ന സാരിയോ ചുരീദാറോ ജീവിതത്തില്‍ ഒരിക്കലും കഴുകാന്‍ കഴിയില്ല. വെള്ളം കാണിക്കാന്‍ കഴിയാത്ത വസ്ത്രമാണ് ഇന്നിന്റെ ഫാഷന്‍. ഇട്ടത് തന്നെ വീണ്ടും വീണ്ടും സെന്റടിച്ച് ഇസ്തിരിയിട്ട് എടുത്തുടുക്കും. അതിലുമേലെങ്ങാനും കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാലോ അപ്പിയിട്ടാലോ സംഗതി കുഴഞ്ഞു. അതായത് ഒരിക്കലും വെള്ളം കാണാത്ത വിഴുപ്പും ചുമന്ന് കൊണ്ട് മമ്മി, മമ്മിയുടെ കൂടെ അപ്പിയും ചുമന്ന് കൊണ്ട് കുഞ്ഞും! അപ്പോ ഡയപ്പറില്ലാത്ത ശിശുസംരക്ഷണത്തെ കുറിച്ച് ആധുനിക അമ്മമാര്‍ക്ക് ചിന്തിക്കുവാനേ കഴിയില്ല തന്നെ.

ഡയപ്പെര്‍ എന്ന കോണകം കുഞ്ഞുങ്ങളുടെ ശുചിത്വ ബോധത്തെ സാരമായി ബാധിക്കും. മലമൂത്ര വിസര്‍ജ്ജനത്തിനു കൃത്യമായ സമയ ക്രമം ചുട്ടയിലേ ശീലിപ്പിക്കപ്പെടുന്നില്ല എന്നത് അവരെ അറപ്പുകളില്‍ നിന്നും അകറ്റില്ല. ബാല്യത്തിലേ ശീലിക്കേണ്ട കാര്യങ്ങളില്‍ ചിലതുകളില്‍ ഒന്ന് കൃത്യമായ മലമൂത്ര വിസര്‍ജ്ജനവും പെടും. അതിനു പ്രത്യേക സമയ ക്രമം ഒന്നുമില്ലാ എന്ന ബോധമാണ് അറിഞ്ഞു കൊണ്ട് ഡയപ്പെര്‍ എന്ന സാധനം ഉപയോഗിക്കുന്നതിലൂടെ കുട്ടികളില്‍ നാം വളര്‍ത്തുന്നത്. ഒരു യാത്രയിലോ മറ്റോ അത്യാവശ്യത്തിനുപയോഗിക്കുന്ന ഒന്നായിരുന്നു ഈ കോണകം എങ്കില്‍ ശുചിത്വത്തെ മുന്‍ നിര്‍ത്തി അതിനെ ന്യായീകരിക്കാമായിരുന്നു. പക്ഷേ ഇന്ന് ഇരുപത്തി നാലുമണിക്കൂറും കുഞ്ഞുങ്ങള്‍ ഡയപ്പറും കെട്ടി നടക്കുകയാണ്.

ഡയപ്പെര്‍ കെട്ടി നില്‍ക്കുന്ന കുട്ടിയെ ഒന്നോമനിക്കാന്‍ ഏതൊരാളും ഒന്നറക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. അപ്പിയിട്ട് ഡയപ്പെറില്‍ പൊതിഞ്ഞ് നടക്കുന്ന കുഞ്ഞുങ്ങള്‍ ഇന്നിന്റെ ദുര്‍വിധിയാണ്. എന്തു ചെയ്യാം എല്ലാം വിഴുപ്പുകള്‍. കൂട്ടത്തില്‍ ഇതും!