Thursday, October 25, 2007

പടം (കഥ)

മകള്‍ ജനിച്ചതും വളര്‍ന്നതും അയാള്‍ക്ക് ചിത്രങ്ങളിലൂടെയായിരുന്നു.

വില കൊടുത്ത് വാങ്ങിയ നീറ്റലുകളിലേക്ക് അയാള്‍‍ പറന്നിറങ്ങുമ്പോഴും അയാള്‍ക്കറിയില്ലായിരുന്നു അസീദയുടെ ഉദരത്തില്‍ തന്റെ മകളുടെ ജീവന്‍ തുടിച്ച് തുടങ്ങിയിരുന്നു എന്ന്. മണലാരണ്യത്തിലെ രണ്ടാം വെള്ളിയാഴ്ചയിലാണ് താനുമൊരുപ്പയാകാന്‍ പോകുന്ന വാര്‍ത്ത വിരഹത്തില്‍ വിറക്കുന്ന അസീദയുടെ ശബ്ദമായെത്തിയത്. ചുട്ടു പോള്ളുന്ന ചൂടിനെ ശപിച്ച് ടെലിഫോണ്‍ ബൂത്തിന് മുന്നില്‍ ഊഴം കാത്ത് നിന്ന പഠാണിയുടെ ശകാരമാണ് സന്തോഷ വാര്‍ത്തയില്‍ നിന്നും അയാളെ പിന്തിരിപ്പിച്ചത്.

“മോളേ അസീദേ നീയൊരു ഫോട്ടോ എടുത്തയക്ക്. നിന്റെ വയറ് ഞാനൊന്ന് കാണട്ടെ..”

പഠാനിയെ ശപിച്ച് കൊണ്ട്, മതിയാകാത്ത കൊഞ്ചല്വസാ‍നിപ്പിച്ച് അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് ജനിക്കാന്‍ പോകുന്ന തന്റെ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നത്തില്‍ മുഴുകി. അതായിരുന്നു തുടക്കം. അസീദയുടെ ഫോട്ടോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ദിവസത്തിന് നീളം കൂടുന്നത് അയാള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞു. ബഹുനില കെട്ടിടത്തിന്റ ഉയരങ്ങളിലെ ഉച്ചി തിളക്കുന്ന കൊടും ചൂടും ഹെല്‍പ്പര്‍ പണിയുടെ ആയാസവും അയാള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഓര്‍മ്മയില്‍ മറന്നു.

അസീദയുടെ അയച്ച് കിട്ടിയ ആദ്യഫോട്ടോ പോളിത്തീന്‍ കവറിലാക്കി കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി അയാള്‍ പണിക്ക് പോയി. തളര്‍ച്ചയില്‍ പോളിത്തീന്‍ ബാഗ് തുറന്ന് അസീദയുടെ ഫോട്ടോ ഒരു നോക്ക് കണ്ട് അയാള്‍ ക്ഷീണമകറ്റി. അസീദ ഇപ്പോള്‍ ഭാര്യമാത്രമല്ല. ഉമ്മയുമാകാന്‍ പോകുന്നു. ഉമ്മയാവുന്ന അസീദയേയും മകളേയും അയാള്‍ മനസ്സില്‍ വരച്ചു വെച്ചു.

എല്ലാ കത്തിലും ഒരു ഫോട്ടോ അയാള്‍ നിര്‍ബന്ധമാക്കി. അതുകൊണ്ട് തന്നെ വീര്‍ത്തു വരുന്ന അസീദയുടെ വയറ് മാസത്തില്‍ രണ്ട് തവണ കാണാനും അയാള്‍ക്കായി. പോളിത്തീന്‍ ബാഗില്‍ എല്ലാ പതിനഞ്ച് ദിവസത്തിലൊരിക്കലും അസീദയുടെ പുതിയ ഫോട്ടോ ഇടം പിടിച്ചു. അയച്ചു കിട്ടുന്ന ഫോട്ടോകള്‍ ആദ്യമാദ്യം ലേബര്‍ ക്യാമ്പിലെ സുഹൃത്തുക്കളെ കാട്ടുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. ഫോട്ടോ കണ്ട ചങ്ങാതിമാരുടെ കമന്റുകള്‍ അതിരു കടന്നപ്പോള്‍ അയാള്‍ അസീദയുടെ ഫോട്ടോകള്‍ അയാളുടെ മാത്രം സ്വാകാര്യതയാക്കി.

ഏഴാം മാസത്തെ നെയ്‌‌പിടിയും അസീദയെ അവളുടെ വീട്ടിലേക്ക് വിളിച്ചോണ്ടു പോകുന്ന ചടങ്ങുമെല്ലാം ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. ഭര്‍ത്താവിന്റെ ഉമ്മയാണ് ഏഴാം മാസം മരുമകള്‍ക്ക് നെയ് കോരി കൊടുക്കേണ്ടുന്നത്. പ്ലാവില കോട്ടി പിടിച്ച് നെയ് കോരി മരുമകളുടെ വായിലേക്കൊഴിച്ച് പ്ലാവില തലയിലൂടെ ഉഴിഞ്ഞ് അമ്മായി നിലത്തിടും. ഇല മലര്‍ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി. കമഴ്ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് ആണ്‍ കുട്ടി. അതാണ് വിശ്വാസം. അസീദയുടെ തലക്ക് മുകളിലൂടെ പറന്ന് പോയ ഇല നിലത്ത് വീണത് മലര്‍ന്ന്. പെണ്‍കുട്ടിയെന്ന് അമ്മായി വിധിച്ചു. പാലോ തൈരോ നെയ്യോ ഒന്നും ലവലേശം ഇഷ്ടാമില്ലാത്ത അസീദ ഒരറപ്പും ഇല്ലാണ്ട് നെയ്യ് കുടിക്കുന്നതും ഇല വീഴുന്നതും ഒക്കെയും ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. അതൊന്നും ആരെയും കാട്ടാതെ, നാട്ടില്‍ നിന്നും പോന്നപ്പോള്‍ കൂടെ കൂട്ടിയ സ്യൂട്ട്‌കേസിലാക്കി അസീദയുടെ നെയ്യ് കുടിക്കുന്ന ഫോട്ടോ മാത്രം പോളിത്തീന്‍ കവറിലാക്കി അയാള്‍ കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി.

പിന്നെയാണ് അയാള്‍ തികച്ചും പ്രതിസന്ധിയിലായത്. ഏഴാം മാസത്തിന് ശേഷം ഫോട്ടോ എടുക്കാന്‍ പാടില്ലാന്ന് പഴമക്കാര്‍ വിധിച്ചു. അത് കുട്ടിയുടെ ജീവനെ ബാധിക്കുമെന്നതായിരുന്നു കാരണം. ഒരു ഫോട്ടോയില്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ തുലാസിലാക്കാന്‍ അസീദക്കും കഴിയുമായിരുന്നില്ല. അയച്ച് കിട്ടിയ പഴയ ഫൊട്ടോകള്‍ എടുത്ത് നോക്കി അയാള്‍ സമാധാനിച്ചു.

ഉപ്പായുടെ വിഷമം മനസ്സിലാക്കിയതുപോലെ അവള്‍ ഇത്തിരി നേരത്തേ ഇങ്ങ് പോന്നു. സിസ്സേറിയനായിരുന്നു. എട്ടാം മാസത്തിന്റെ ആദ്യ വാരങ്ങളിലൊന്നില്‍ ഓര്‍ക്കാപ്പുറത്ത് അസീദക്കുണ്ടായ ഒരു വയറുവേദനയുടെ അവസാനം മകള്‍ പിറന്നത് അസീദയും അറിഞ്ഞില്ല. അസീദയെ ആശുപത്രിയിലാക്കിയത് അയാളും അറിഞ്ഞില്ല. പിറ്റേന്ന് വെള്ളിയാഴ്ചയായത് ഭാഗ്യമായി. അല്ലെങ്കില്‍ മകളുടെ വരവിന് പിന്നൊരു മാസം കൂടി അവധിയുണ്ടെന്ന് ധരിച്ചിരുന്ന അയാള്‍ക്ക് മകളുടെ ജനനം അന്ന് അറിയാനേ കഴിയുമായിരുന്നില്ല.

മകളുടെ ഫോട്ടോയൊന്ന് എടുത്തയക്കാന്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും അയാള്‍ നിരാശനായി. നാല്പത് ദിവസം കഴിഞ്ഞിട്ട് മാത്രമേ ഫോട്ടോ എടുക്കാന്‍ പാടുള്ളു എന്ന് വീണ്ടും പഴമക്കാര്‍. പിറന്ന് നാല്പത് ദിവസം വരെ കുട്ടി നമ്മുക്ക് സ്വന്തമല്ല. ആദ്യത്തെ നാല്പത് ദിവസം കഴിഞ്ഞെങ്കില്‍ മാത്രമേ കുട്ടിക്ക് ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള അവകാശം സ്ഥാപിച്ച് കിട്ടുള്ളൂ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കുട്ടിക്കെന്തെങ്കിലും ആപത്ത് വന്നാല്‍ അതിനൊരു തെളിവായി ഫോട്ടോ മാറുമ്പോലും. എന്തോരു ദ്രോഹമാണിത്. പിറന്ന തന്റെ കുഞ്ഞിനെ ഒന്നു കാണുവാന്‍ ഇന്നിയും കാത്തിരിക്കണം നാല്പത് ദിനം. അയാള്‍ സ്വയം ശപിച്ചു.

അയച്ചു കിട്ടിയ ആദ്യ ഫോട്ടോയില്‍ തന്നെ അയാള്‍ക്ക് മകളെ അതിരറ്റ് അങ്ങിഷ്ടമായി. നാല്പത് ദിനമെന്ന കടമ്പകടന്ന് ഇകലോക വാസത്തിന് അവകാശിയായി മാറിയ മകളുടെ ആദ്യത്തെ മുടിവെട്ടും ഒരുക്കവും എല്ലാം ഫോട്ടോയിലായി അയാള്‍ക്ക് കിട്ടി. വാപ്പുമ്മ കെട്ടിയ അരഞ്ഞാണവും വീട്ടുകാരും ബന്ധുക്കളും ഒക്കെ ദാനമാക്കിയ പൊന്നുമൊക്കെ ഇട്ട് കവിളത്തൊരു വല്ലിയ കറുത്ത പൊട്ടും കുത്തി കുളിയുടെ ആലസ്യത്തില്‍ മയങ്ങുന്ന മകളെ അയാള്‍ “സുല്‍ത്താന” എന്ന് വിളിച്ചു.

അസീദയുടെ ഫോട്ടോ അയച്ചു കിട്ടുക എന്നതിലുപരി സുല്‍ത്താനയുടെ പടത്തിനായുള്ള അയാളുടെ കാത്തിരിപ്പ് എല്ലാ പതിനഞ്ച് ദിവസങ്ങളിലും നിവര്‍ത്തിക്കപ്പെട്ടു. മകളുടെ ഫോട്ടോ താമസിക്കുന്ന ദിവസങ്ങളില്‍ അയാള്‍ വിഷാദത്തിലേക്ക് വീണു. അതുകൊണ്ട് തന്നെ അസീദ മുടങ്ങാതെ സുല്‍ത്താനയുടെ ഫോട്ടോ അയാള്‍ക്കയച്ചു കൊടുത്തു കൊണ്ടുമിരുന്നു. മകളുടെ വളര്‍ച്ച അങ്ങിനെ അയാള്‍ ഫോട്ടോയിലൂടെ മനസ്സു നിറയെ കണ്‍കുളിര്‍ക്കേ കണ്ടു.

പല്ലില്ലാത്ത മോണകാട്ടി ഉമ്മിച്ചിയോടു കൊഞ്ചുന്നതും കമഴ്ന്ന് വീണു ലോകം കീഴടക്കിയ പോലെ മകള്‍ പാല്‍ പുഞ്ചിരി പൊഴിക്കുന്നതും നിലം തൊടാതെ കരയുന്നതും ഒന്നൊഴുയാതെ തന്നെ ഫോട്ടോകളായി അയാളിലേക്കെത്തിക്കൊണ്ടിരുന്നു. യത്തീംഖാനയില്‍ കൊണ്ടു പോയി അനാഥ കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു കൊണ്ട് മകള്‍ക്ക് ചോറു കൊടുക്കാനായിരുന്നു അയാള്‍ തീരുമാനിച്ചത്. പക്ഷേ യത്തീംഖാനയിലെ നിയമം ഫോട്ടോ എടുക്കാന്‍ അനുവദിക്കാത്തതു കൊണ്ട് യത്തിംഖാനയിലെ അനാഥ കുട്ടികള്‍ക്കെല്ലാം ഉപ്പയായ വല്ലിയ മനുഷ്യന്റെ മടിയിലിരുന്ന് മകള്‍ ഉണ്ണാന്‍ തുടങ്ങിയത് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അന്ന് തന്നെ വീട്ടില്‍ വന്നിട്ട് ഉപ്പാക്ക് ഫോട്ടോ അയക്കാന്‍ വേണ്ടി മാത്രം വീണ്ടും ഒരിക്കല്‍ കൂടി സുല്‍ത്താന ചോറുണ്ണല്‍ കര്‍മ്മം നടത്തി, വാപ്പുമ്മയുടെ മടിയിലിരുന്ന്.

സുല്‍ത്താനയുടെ ഫോട്ടോകള്‍ അയാള്‍ ചങ്ങാതിമാരുമായി പങ്കുവെച്ചു. എല്ലാവര്‍ക്കും സുല്‍ത്താന അവരവരുടെ മകളായി. ഫോണ്‍ വിളിക്കുമ്പോള്‍ അസീദ സുല്‍ത്താനയെ കൊണ്ട് തിരിയാത്ത നാവു വെച്ച് “വാപ്പിച്ചീ...” എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവള്‍ ഞെക്കി ഞെരുക്കി “....വാച്ചി..” എന്ന് പറഞ്ഞ് കേട്ട ആദ്യ ദിനം അയാള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

സുല്‍ത്താനക്കിപ്പോള്‍ വയസ്സ് മൂന്ന്. വീട്ടില്‍ ഫോണ്‍ എടുക്കാനുള്ള അവകാശം അവള്‍ പിടിച്ച് മേടിച്ചിരിക്കുന്നു. വീട്ടില്‍ വരുന്ന എല്ലാ ഫോണുകളും അവളാണിപ്പോള്‍ അറ്റന്റ് ചെയ്യുന്നത്. ഫോണിന്റെ ബെല്ലടി കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ “ഹലോ...ആപ്പിച്ചിയാണോ” എന്നു ചോദിക്കുമെന്നാണ് അസീദ പറയുന്നത്. താന്‍ ഫോണ്‍ വിളിക്കുമ്പോഴും അവള്‍ “ഹലോ ...ആപ്പിച്ചിയാണോ” ചോദിച്ചാണ് ഫോണ്‍ എടുക്കുന്നത്. അവളുടെ കൊഞ്ചല്‍ കഴിഞ്ഞേ ആര്‍ക്കും ഫോണ്‍ കൊടുക്കുള്ളൂ. ആരു വിളിച്ചാലും അവള്‍ ഫോണെടുക്കുന്നത് “...ഹലോ ആപ്പിച്ചിയാണോ” ചോദിച്ചാണ്.

തിരിച്ച് വരവറിയിക്കാനായി നാട്ടിലേക്കുള്ള വിളിയില്‍ സുല്‍ത്താനക്ക് വേണ്ടുന്ന സാധനങ്ങളെന്തെന്നുള്ള ചോദ്യത്തിന് അവളൊരു നീണ്ട ലിസ്റ്റ് തന്നെ നല്‍കി.
“അപ്പിലിട്ടായി...തൊത്ത ത്തോള...പാവൊട്ടി”
അങ്ങിനെ പോയി അവളുടെ ആവശ്യങ്ങള്‍. ഒരിക്കല്‍ പോലും കാണാത്ത വാപ്പിച്ചിയോട് അവള്‍ക്കുള്ള അടുപ്പവും സ്നേഹവും അയാളെ അത്ഭുതപ്പെടുത്തുമായിരുന്നു എന്നും. ചോര ചോരയെ തിരിച്ചറിയുമെന്ന് പുസ്തകങ്ങളിലും സിനിമയിലും ഒക്കെ പറയുന്നത് എത്ര ശരിയെന്ന് അയാള്‍ക്ക് തോന്നി.

എയര്‍പ്പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാന്‍ അവളേയും കൊണ്ടു വരണമെന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. നാലു വര്‍ഷത്തെ നരകയാതനക്ക് ഇളവായി അറുപത് ദിനങ്ങള്‍ തനിക്കും സുല്‍ത്താനക്കും അസീദക്കും മാത്രം സ്വന്തം. എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേക്കു ലഗ്ഗേജുമായി ഇറങ്ങിയ ഉടനേ തന്നെ അസീദയേയും ബന്ധുക്കളേയും അയാള്‍ കണ്ടു. അയച്ചു കൊടുത്ത ഫ്രോക്കുമിട്ട് എല്ലാരേം ഭരിച്ചു കൊണ്ട് കൊഞ്ചി നില്‍ക്കുന്ന മൂന്ന് വയസ്സുകാരി തന്റെ മകള്‍ സുല്‍ത്താനയാണെന്ന് അയാള്‍ക്ക് തിരിച്ചറിയാന്‍ വിഷമം ഒന്നും ഉണ്ടായില്ല. കഴിഞ്ഞയാഴ്ച കൂടി അയച്ചു കിട്ടിയ സുല്‍ത്താനയുടെ ഫോട്ടോ അവളുടെ ഏറ്റവും അടുത്ത വളര്‍ച്ചയും അയാളിലേക്കെത്തിച്ചതാണല്ലോ.

“ദേണ്ടെ മോളെ..നോക്ക് വാപ്പിച്ചി.”
അസീദ പറഞ്ഞതും തന്നെ നോക്കിയ സുല്‍ത്താനയുടെ കളിയും ചിരിയും പെട്ടെന്ന് നിലച്ചതും അയാള്‍ ശ്രദ്ധിച്ചു. ആവേശത്തോടെ മകളെ വാരിയെടുക്കാന്‍ ശ്രമിച്ച അയാളില്‍ നിന്നും സുല്‍ത്താന വിട്ടുമാറി അസീദയുടെ സാരിക്ക് പിന്നിലൊളിച്ചു. കരയാനാരംഭിച്ച സുല്‍ത്താനയെ വാരിയെടുക്കാന്‍ അയാള്‍ പിന്നെ ശ്രമിച്ചില്ല.

കാറിലിരുന്നപ്പോഴും എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് സുല്‍ത്താനയുടെ വിശേഷങ്ങളായിരുന്നു. കിലുകിലാ സംസാരിക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്നാ കുഴപ്പമെന്ന് വാപ്പുമ്മ സുല്‍ത്താനയെ കുറ്റപ്പെടുത്തി. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഉമ്മിച്ചിയുടെ തോളില്‍ ഉറങ്ങുന്ന മാതിരി സുല്‍ത്താന കമഴ്ന്ന് കിടന്നു. എല്ലാര്‍ക്കും അത്ഭുതമായിരുന്നു.

“നിന്റെ ഫോട്ടോയും പിടിച്ച് ന്റാപ്പിച്ചി...ന്റാപ്പിച്ചി... എന്നും പറഞ്ഞ് നടക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്താ മിണ്ടാട്ടം മുട്ടിയോ”
അതായിരുന്നു വാപ്പുമ്മായുടെ പരിഭവം.

നനുത്ത മഴയുടെ അകമ്പടിയോടെ വീട്ടിന്റെ പടി കടന്നപ്പോള്‍ തന്നെ അകത്ത് നിന്നും ഫോണ്‍ ബെല്ലടി കേള്‍ക്കുന്നു. വാതില്‍ തുറന്നതും ഉമ്മിച്ചിയുടെ തോളില്‍ ഉറക്കം നടിച്ച് കിടന്ന സുല്‍ത്താന ചാടിയിറങ്ങി ഓടിച്ചെന്ന് ഫോണെടുത്തു...

“ഹലോ...ആപ്പിച്ചിയാണോ...”
അപ്പോഴേക്കും ഫോണ്‍ കട്ടായിരുന്നു.
“ഈ പെണ്ണിനിതെന്നാത്തിന്റെ കേടാ...മോളേ നിന്റെ വാപ്പിച്ചി ദേണ്ടെ ഇതാണ്...”
അസീദയുടെ വാക്കുകളില്‍ വിഷാദം പടരുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
സുല്‍ത്താന അതു കേള്‍ക്കാന്‍ നില്‍ക്കാതെ അകത്തേക്കോടി. തിരികെ വരുമ്പോള്‍ കയ്യിലൊരു മുഷിഞ്ഞ കടലാസ് ചുരുട്ടി പിടിച്ചിരുന്നു.

“ഇതാണെന്റെ ആപ്പിച്ചി...നീയെന്റാപ്പിച്ചിയല്ല... നീ പോ...”
അയാളുടെ ഫോട്ടോ സുല്‍ത്താനയുടെ കയ്യിലിരുന്ന് അയാളെ നോക്കി വികൃതമായി ചിരിച്ചു.

Tuesday, October 23, 2007

വാരവിചാരം : ഭൂലോകം പോയ വാരം : പത്താം ലക്കം.

1. ചൈനാവില്‍ നിന്നും വരുന്ന കാറ്റേ...
ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണോ എന്ന് ചോദിച്ചാല്‍ അല്ലാ എന്ന് ഉത്തരം പറയേണ്ടി വരും. നക്ഷത്രാങ്കിത ചെങ്കൊടിയും പോളിറ്റ് ബ്യൂറോയും ജനറല്‍ സെക്രട്ടറിയുമായാല്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി എന്ന് വിചാരിക്കുന്നവര്‍ക്ക് അങ്ങിനെ വിചാരിക്കാം. നക്ഷത്രാങ്കിത ചെങ്കൊടിയും പിടിച്ച് ഭാരതാവില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അപ്പ കഷണത്തിനായി ചരിത്രപരമായ തെറ്റുകള്‍ അടിക്കടി ആവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ (മാര്‍ക്സിസ്റ്റ്) എന്ന അഖില കേരളാ ബംഗാള്‍ ത്രിപുരാ പാര്‍ട്ടിയും കൂടെയുള്ള എണ്ണിയാലൊടുങ്ങാത്ത ഈര്‍ക്കിലി ചെങ്കൊടി പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്ന് സമ്മതിക്കേണ്ടി വരും ചൈനാവ് ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് സമ്മതിക്കുന്നതിന് മുമ്പ്.

ലോകത്തെവിടെയുമുള്ള ഭരണവ്യവസ്തകളില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ചൈനാവിന്റെ ഭരണ കൂടം വിമുക്തമാണോ എന്ന് മനസ്സിലാക്കാന്‍ ഇന്ന് ഏറ്റവും എളുപ്പം മദ്ധ്യേഷ്യയില്‍ തൊഴില്‍ തേടിയെത്തിയിരിക്കുന്ന ഇംഗ്ലീഷ് അല്പ സ്വല്പമെങ്കിലും അറിയാവുന്ന ചൈനാ പൌരനുമായി ഇത്തിരി നേരം സംസാരിക്കുക എന്നതാണ്. പട്ടീണി, രോഗം, തൊഴിലില്ലായ്മ, സുരക്ഷിതത്വമില്ലായ്മ, ഭരണകൂടത്തിന്റെ സ്വജന പക്ഷപാതം, ഭരണ ബന്ധുക്കളുടെ ജനദ്രോഹം തുടങ്ങി ഏതൊരു ജനതയും നേരിടുന്ന എല്ലാ അരക്ഷിതാവസ്തയും അനുഭവിക്കുന്നവരാണ് തങ്ങളെന്ന് ചൈനാക്കാരന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ കേവലം എഴുന്നൂറ്റി അമ്പത് ദിര്‍ഹം ശമ്പളത്തിന് രണ്ടു പേരുടെ ജോലി ഒരു ദിനം ചെയ്യുന്ന ചൈനാക്കാരന്‍ കാര്‍പെന്ററെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ.

പ്രജകളെ ഉല്പാദനോപാധി മാത്രമായി കാണുന്ന കമ്മ്യൂണിസ്റ്റ് ഭരണ ക്രമത്തിന് ചൈനാവും ഒട്ടും അപവാദമല്ല. ജീവന്‍ നിലനിര്‍ത്താനുള്ള വേതനം പറ്റി യന്ത്രം കണക്കേ പണിയെടുക്കുന്ന ഭരണകൂടത്തിന്റെ കണ്ണിലെ ഉല്പാദനോപാധി മാത്രമായ, രണ്ടോ മുന്നോ തച്ച് പണി ഒരു ദിനം എടുത്ത് രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച്, പാര്‍ട്ടിയെ തീറ്റിപോറ്റി ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന സാധാരണ ചൈനാ പൌരന്റെ വിയര്‍പ്പിന്റെ വിലയാണ് ആഗോള കമ്പോളം ആഘോഷിക്കുന്ന “വിലക്കുറവ്”. മധ്യേഷ്യയിലെ തൊഴില്‍ മാര്‍ക്കറ്റില്‍ ഏറ്റവും വിലകുറഞ്ഞ ഉല്പന്നമായിരുന്ന മലയാളീ ബംഗാളീ നേപ്പാളീ സമവാക്യമൊക്കെ പഴങ്കഥയാണിന്ന്. ‘കഞ്ഞിയും പായയും’ ഇല്ലാതെ കേവലം അഞ്ഞൂറ് ദിര്‍ഹത്തിന് പോലും പണിയെടുക്കുന്ന ചൈനാ പൌരന്‍ പ്രതിനിധീകരിക്കുന്നത് തേനും പാലും ഒഴുകുന്ന ഒരു നാട്ടിന്റെ ഔന്നത്യത്തെയല്ലല്ലോ.

പാര്‍ട്ടീ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടി, പോളിറ്റ് ബ്യൂറോ, സെനറ്റ്, കോണ്‍ഗ്രസ്, നെസറ്റ്, മജ്‌ലിസ്, പാര്‍ലമെന്റ്, ഹൈക്കമാന്റ്, ഹൈപ്പവര്‍ കമ്മിറ്റി.....പ്രജകളുടെ മേല്‍ കുതിരകയറാനുള്ള സംവീധാനങ്ങളിനിയും എന്തൊക്കെ ബാക്കി. കമ്മ്യൂണിസം (?) ജനാധിപത്യം മുതലാളിത്തം രാജഭരണം എന്തോ ആകട്ടെ രാജനീതിയെന്തെന്നറിയാത്ത രാജാക്കന്മാരാണ് ഭരിക്കുന്നതെങ്കില്‍ ജനത്തിന് കഞ്ഞി കുമ്പീളില്‍ പോലുമന്യമായിരിക്കും.

2. കച്ചറ ഡബ്ബ.
കേരളാവൂന്റെ പരിപാവനവും പരിശുദ്ധവും സര്‍വ്വോപരി വിശുദ്ധിയും ലോകമാസകലം വെളിപ്പെടുത്തിയത് നമ്മുടെ ചാനലുകള്‍ തന്നെയായിരുന്നല്ലോ. ബ്രഹ്മപുരവും കൊച്ചിയും ഒക്കെ മൂക്കു പൊത്തിപിടിച്ച് കൊണ്ട് നാം നമ്മുടെ സ്വീകരണ മുറികളിലിരുന്ന് കണ്‍നിറയെ കണ്ടു സായൂജ്യമടഞ്ഞു. അസ്സഹനീയമായ ദുര്‍ഗന്ധം നമ്മുടെ വീട്ടിന്റെ നാലു ചുവരുകളില്‍ നിറഞ്ഞത് അമേരിക്കാവു എങ്ങിനെയറിഞ്ഞോ എന്തോ. നേരെ ചൊവ്വേ ഫൊക്സോ ബി.ബി.സിയോ സി.എന്‍.എന്‍ ഓയോ പോലും കാണാന്‍ കൂട്ടാക്കാത്ത അമേരിക്കാവൂ നമ്മുടെ ഏഷ്യാനെറ്റൊ കൈരളിയോ അമൃദയോ കാണാന്‍ മിനക്കെടുമെന്ന് കരുതാന്‍ വകയില്ലല്ലോ. ഇതെങ്ങനെ അവരറിഞ്ഞു എന്നതാ വിചാരിപ്പ് കാരന്റെ ഇപ്പോഴത്തെ വിചാരം. ലോകത്തെ ഏറ്റവും നല്ല കച്ചറ ഡബ്ബ കേരളമാണെന്ന് അമേരിക്കാവൂന് എങ്ങിനെ മനസ്സിലായി. അമേരിക്കാവൂന്റെ മാലിന്യമെല്ലാം കൂടി കൊച്ചി തുറമുഖത്തെത്തിച്ച അമേരിക്കാവൂന് ഒട്ടും തെറ്റിയിട്ടില്ല. ഈ അടുത്ത കാലത്ത് അമേരിക്കാവൂ ചെയ്ത ഏറ്റവും ബുദ്ധിപരമായ ഒരു നീക്കമായിരുന്നു കേരളമെന്ന കച്ചറ ഡബ്ബയിലേക്ക് അവരുടെ മാലിന്യങ്ങള്‍ കയറ്റി വിട്ടത്. പക്ഷേ ഈ അണ്ഡകടാഹത്തിലിങ്ങിനെയൊരു കച്ചറഡബ്ബയുണ്ടെന്ന് സായിപ്പെങ്ങിനെ മനസ്സിലാക്കിയോ എന്തോ?

3. കുട്ടിയും പട്ടിയും.
നെടുങ്കണ്ടത്തെ ആരോമലെന്ന മൂന്ന് വയസ്സുകാരനെ വളര്‍ത്ത് നായയോടൊപ്പം കെട്ടിയിട്ട് വളര്‍ത്തിയ മാതാപിതാക്കളാണ് പൊയ വാ‍രത്ത പ്രബുദ്ധകേരളത്തിന്റെ ദുരന്ത കാഴ്ച. മാതാപിതാക്കളുടെ ഹൃദയ രാഹിത്യം വിശകലനം ചെയ്യുന്നവര്‍ അയല്‍ക്കൂട്ടത്തിന്റെ മാനസ്സിക രോഗത്തെ വിശകലനം ചെയ്ത് കണ്ടില്ല. രണ്ടു വളര്‍ത്തു നായക്കൊപ്പം പൂട്ടിയിട്ടു എന്ന് മാത്രമല്ല ആ കുരുന്നിന്റെ ദേഹം അടിച്ചു പോളിക്കാനും സ്നേഹ സമ്പന്നരായ ആ മാതാ പിതാക്കള്‍ക്ക് കഴിഞ്ഞു എന്നതും ഈ ക്രൂരതകളൊക്കെയും നിസംഗരായി നോക്കി നില്‍ക്കാന്‍ അയല്‍കൂട്ടത്തിന് കഴിഞ്ഞു എന്നതും മലയാളീ സമൂഹത്തിന്റെ പുതു സംസ്കാരത്തിനൊരു ഉദാഹരണം കൂടിയായി. ആരോമലിന് കൂട്ടായിരുന്ന കുട്ടു എന്ന വളര്‍ത്തു നായയുടെ പുറത്ത് അരോമലിന്റെ പുറത്തുള്ളതുപോലുള്ള വൃണമൊന്നും കണ്ടില്ല. തല്ലും ചുട്ടുപൊള്ളിക്കലും ആരോമലിന് സംവരണം ചെയ്തിരുന്നു എന്ന് സത്യം. പട്ടികള്‍ കുട്ടിയെ ശിക്ഷിച്ചത് നോക്കി നിന്ന പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹവും പട്ടികള്‍ തന്നെ. ചാവാലി പട്ടികള്‍...

ശിശു സംരക്ഷണ സമിതിയുടെ കീഴില്‍ സുരക്ഷിതനായിരിക്കുന്ന ആരോമല്‍ തനിക്കിപ്പോള്‍ നിര്‍ലോഭം ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് തന്നോടൊപ്പം തുടലില്‍ കിടന്ന കിട്ടു എന്ന വളര്‍ത്തുനായക്കായി എപ്പോഴും മാറ്റി വക്കുന്നു. കിട്ടു ഇപ്പോള്‍ എവിടെയുണ്ടെന്ന് കുട്ടിക്കറിയില്ല. എന്നിട്ടും ഭക്ഷണം കിട്ടുമ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്ന കിട്ടുവിനെ ഒരു നിമിഷം ദയാപൂര്‍വ്വം സ്മരിക്കുന്നു കുട്ടി. മൂന്ന് വയസ്സു കാരന്റെ കാരുണ്യവും തിരിച്ചറിവും പോലും നമ്മുടെ സമൂഹത്തിനില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രത്യകിച്ച് വികാരമൊന്നും തോന്നുന്നില്ല അല്ലേ. നമ്മളിങ്ങനെയൊക്കെയാ. അത്ര തന്നെ.

4. വസന്തത്തിന്റെ ഇടിമുഴക്കം.
കേരളത്തില്‍ എഴുപതുകളില്‍ മുഴങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കം വീണ്ടും കേരളത്തിന്റെ ഗ്രാമങ്ങളില്‍ മുഴങ്ങുന്നു. പറഞ്ഞത് മറ്റാരുമല്ല. കേരളത്തിന്റെ ആഭ്യന്തര മന്ത്രി സാക്ഷാല്‍ സഖാവ് കൊടിയേരി തന്നെ. നക്സല്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തി പ്രാപിക്കുന്നു എന്നതില്‍ അതിശയോക്തിയൊന്നുമില്ല തന്നെ. അരക്ഷിത സാഹചര്യങ്ങളിലൂടെ ജീവിക്കേണ്ടി വരുന്ന ജനതയുടെ മനസ്സില്‍ തീവ്രമായ അതൃപ്തിയുണ്ടായാല്‍ അത് അസ്തിത്വവാദത്തിലും അക്രമണത്തിലും എത്തിച്ചേരുമെന്നത് ലോകത്തിന്റെ പഴക്കമാണ്. അതിന് കേരളവും അന്യമല്ല. കേരളം ഏറ്റവും മോശപ്പെട്ട സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പിടിപ്പ് കെട്ട ഭരണകൂടം. ഭരണകൂടത്തിന്റെ പിടിപ്പ് കേടുകള്‍ക്കെതിരേ ഒന്ന് ഓരിയിടാന്‍ പോലും കഴിയാതെ ഞരങ്ങുന്ന നിഷ്കൃയമായ പ്രതിപക്ഷം. ജീവിച്ചിരിക്കുന്നവരെ ജീവിക്കാനനുവദിക്കാതെ മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തത നല്‍കാതെ പുലയാട്ടുകള്‍ നടത്തുന്ന സമൂഹം. മഴപെയ്താല്‍ തോണിയില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത റോഡുകളിലെ മെറ്റലിലും കുണ്ടിലും കുഴിയിലും വരെ അഴിമതി നടത്തുന്ന ഭരണ വര്‍ഗ്ഗം. പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് ഇകലോക വാസം വെടിയുന്നവരുടെ ദുരിതാശ്വാസങ്ങളില്‍ വരെ കയ്യിട്ട് വാരുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്തരും പിണിയാളുകളും. കേരളത്തിലെ സാധാരക്കാരില്‍ സാധാരണക്കാരായ അത്താഴ പഷ്ണിക്കാരന്‍ വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം നടത്തിയാല്‍ അതിനെ തെറ്റെന്നു പറയാന്‍ കഴിയുമോ?

5. കാണാന്‍ പോകുന്ന പൂരം.
<
ഭാരതം ഏറ്റവും കഠിനമായ ഒരു പരീക്ഷണ ഘട്ടത്തെ അഭിമുഘീകരിക്കാന്‍ പോവുകയാണ്. ഭാരതാവൂന്റെ പണത്തിന്റെ മൂല്യവും മൂലധന വിപണിയുടെ കുതിച്ച് കയറ്റവും നേരത്തെ വിചാരത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. ഭാരതാവിന്റെ മൂലധന വിപണിയിലേക്കൊഴുകുന്ന പണത്തിന്റെ ഉറവിടങ്ങളിലേക്ക് റിസര്‍വ്വ് ബാങ്ക് ഇറങ്ങി ചെല്ലേണ്ടി വരും. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭമെടുക്കാനുള്ള ഉപാധിയായി ചെറുകിട നിക്ഷേപകന്റെ സമ്പാദ്യം മാറിയിരിക്കുന്നു. വമ്പന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളുന്ന വിപണിയില്‍ നിന്നും അവര്‍ ലാഭമെടുത്ത് വരും ദിനങ്ങളില്‍ മാറി നില്‍ക്കും. പൊട്ടുന്ന മാര്‍ക്കറ്റില്‍ നിന്നും വിലക്കുറച്ച് വാങ്ങി ലാഭം ഇരട്ടിപ്പിക്കുക എന്ന കുതന്ത്രത്തിന് വേണ്ടി മാത്രമാണ് വില ഉയര്‍ത്തപ്പെടുന്നത്. സൂചികയും സാങ്കതികത്വവും ഒക്കെ ചൂണ്ടി കാട്ടി ഭാരതാവൂന്റെ സാമ്പത്തിക ഭദ്രതയെ കുത്തിയുയര്‍ത്തി കാട്ടുന്നവരെങ്ങിനെ വിപണിയെ വിശകലനം ചെയ്താലും ശരി വിപണിയുടെ മനശ്ശാസ്ത്രം നിക്ഷേപം എന്നതിന് പകരം ഊഹ കച്ചവടം ആയി മാറുന്നതാണ് കാണാന്‍ കഴിയുന്നത്. കാളകൂറ്റന്മാരുടെ പിടിയിലായിരുന്നു കഴിഞ്ഞ നാലുവര്‍ഷം വിപണി. ഇന്നി കരടികളുടെ പിടിയിലേക്ക് മാറണം. എങ്കിലേ ഊഹകച്ചവടത്തിന്റെ ഒരു വൃത്തം പൂര്‍ണ്ണമാകുള്ളു. അത് സംഭവിക്കും. ഉയര്‍ന്ന് നില്‍ക്കുമ്പോഴും വിപണി വില്പന സമ്മര്‍ദ്ദത്തിലാണ്. ലാഭമെടുക്കാനുള്ള തിരുത്തലാണ് എന്നൊക്കെ വിദഗ്ദന്മാര്‍ പറയുന്നതിനെ മുഖവിലക്കെടുക്കേണ്ട. പൊട്ടി കഴിഞ്ഞ വിപണിയെ വിശകലനം ചെയ്യാനും അവര്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉണ്ടാ‍കും.

ലോകത്തിലെ ഏറ്റവും വല്ലിയ മൂലധന വിപണീ തകര്‍ച്ചക്കാണ് ഭാരതം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കയ്യിലെ ഓഹരികളുള്ളവര്‍ വിറ്റു മാറിയാല്‍ സൂചിക അയ്യായിരത്തിന് താഴേക്കെത്തിയിട്ട് തുച്ചമായ വിലക്ക് വമ്പന്‍ കമ്പനികളുടെ ഓഹരി വാങ്ങാനുള്ള അവസരം ലഭിക്കും. സൂചിക അയ്യായിരത്തിനകത്ത് നില്‍ക്കാനുള്ള കപ്പാസിറ്റിയേ നമ്മുടെ വിപണിക്കുള്ളു. അല്ലെങ്കില്‍ വിദേശീയര്‍ വിപണിയില്‍ തന്നെ നില്‍ക്കണം. അതുണ്ടാകില്ല. അവര്‍ പടിയിറങ്ങും. ഉടനേ തന്നെ.

ബൂമറങ്ങ് :
“ഇടപ്പാളില്‍ അക്രമിക്കപ്പെട്ട നാടോടി സ്ത്രീ ഗര്‍ഭിണിയല്ല” - വാര്‍ത്ത.
“വിശുദ്ധ നുണയും കര്‍ത്താവിന്റെ കയ്യൊപ്പും അദൃശ്യാമാകുന്ന ഗര്‍ഭവും...കേരളം ഭ്രാന്താലയമെന്ന് പറഞ്ഞ മഹാന് തെറ്റി കുഞ്ഞാടുകളേ. ഭ്രാന്താലയമല്ല കേരളം ദേവാലയമാകുന്നു..”

Monday, October 22, 2007

“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്...”

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
“കൊണ്ടതും കൊടുത്തതും” എന്ന ബ്ലോഗില്‍ ബൂലോകത്തെ ആദ്യ നാളുകളില്‍ ചാമ്പിയതാണ് ഈ പോസ്റ്റ്. എല്ലാ പോസ്റ്റുകളും ഒരിടത്താക്കാന്‍ വേണ്ടിയാണ് വീണ്ടും പബ്ലിഷ് ചെയ്യുന്നത്. നേരത്തേ വായിച്ചിട്ടുള്ളവര്‍ വീണ്ടും അപകടത്തില്‍ പെടരുത്. നന്ദി.)

ഭാസ്കരന്‍ മാഷിന്റെ എറണാകുളം യാത്രക്ക് ഗൈഡാകണമെന്നു നാട്ടില്‍ നിന്നും പിതാജിയുടെ കത്ത്‌വന്നപ്പോള്‍ അഹങ്കാരം കൊണ്ട് ചങ്കില്‍ ചെങ്കൊടിപാറി...പ്രൈമറിയില്‍ വള്ളിനിക്കറിന്റെ ഓരം പുലിക്കോടന്റെ കാ‍ലത്തെ പൊലീസേ‌മാന്മാരുടെ നിക്കറുപോലാക്കി, ചന്തിയിലെ തോലെവിടെ തുടങ്ങുന്നു നിക്കറ് എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാത്ത രീതിയില്‍, കൊമ്പത്തിരിക്കുന്ന കാക്കെടെ കണ്ണിനെ ലക്ഷ്യം വക്കുന്ന ഒട്ടര് പയ്യന്റെ കയ്യിലെ തെറ്റാലി പോലെ വലിച്ച് പിടിച്ച് ചൂരല്‍ കൊണ്ടുള്ള ഭാസ്കരന്‍ മാഷിന്റെ തുടയിലെ ആ താളം പിടുത്തം ഉണ്ടല്ലോ അതിന്റെ സുഖം ഇപ്പോഴും പിന്‍ഭാരത്ത് നീറ്റലുണ്ടാക്കുന്നു. ചൂരലിന്റെ മേളക്കൊഴുപ്പ് സഹിക്കാമായിരുന്നു. മേളപ്പതം കഴിഞ്ഞ് ആ മൊരട്ട് മോന്തായില്‍-സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ അച്ചുമാ‍‌മന്റെ തിരുഖത്ത് വിരിഞ്ഞ കടും പുഞ്ചിരിപോലൊന്നു വരുമായിരുന്നു ആ ആക്കി ചിരിയാണേയ് അസ്സഹനീയം...

വര്‍ഷം പത്ത് പതിനഞ്ച് കഴിഞ്ഞു. ഇന്നും മാഷിനെ കാണുമ്പോള്‍ ആ പഴയ ചിരി മനസ്സില്‍ കതിന പൊട്ടിക്കും.

ഇങ്ങ് വരട്ടെ...രണ്ട് ദിവസം ഭാസ്കരന്‍ മാഷ് എന്റെ കസ്റ്റഡിയില്‍....ആ വള്ളി നിക്കറ് കാരന്‍ ഇന്ന് ആരായെന്ന് കാട്ടികൊടുക്കണം. പ്രതികാരം മനസ്സില്‍ നുരഞ്ഞ് പൊന്തി...

അഞ്ഞൂറ് രൂപ സഹമുറിയന്റെ കയ്യില്‍ നിന്നും തരമാക്കി. മാഷ് പാലോട് ബസ്സില്‍ യഥാസ‌മയം എറണാകുളത്ത് ലാന്റ് ചെയ്തു. വള്ളി നിക്കര്‍കാരന്‍ സഹമുറിയന്റെ തന്നെ വാടകക്കെടുത്ത കോട്ടിനുള്ളില്‍...

“ഞാന്‍ തന്നെ മാഷേ..”
വര്‍ഷം പതിനഞ്ചിന് ശേഷവും മൂക്കട്ടയൊലിപ്പിച്ച് നില്ക്കുന്ന വള്ളിനിക്കറനെ തിരയുന്ന മാഷിന്റെ മുന്നില്‍ അഴകിയരാവണന്‍ മലമറിഞ്ഞ് നിന്നു.

“എടേ ഒരു ചായ കുടിക്കണം...”
കോട്ടും സൂട്ടും ഒക്കെ ഇട്ട് മോഡേണായി നിന്നിട്ടും മാഷ് വള്ളിനിക്കറനെ വിളിക്കുന്ന ആ പഴയ വിളിയാ വിളിച്ചതെങ്കിലും അതങ്ങ് ക്ഷമിച്ചു. രണ്ട് ദിനം കസ്റ്റഡിയിലല്ലെ കാണിച്ചുകൊടുക്കാം.

എറണാകുളം കണ്ട് വാ പൊളിച്ച് നിന്ന മാഷിനേം കൂട്ടി ചായകുടിക്കാനായി അവന്യു റീജന്റിന്റെ പടി കടക്കുമ്പോള്‍ കിന്നരിവച്ച പാറാവുകാരന്‍ ഉള്ളിലേക്കാനയിച്ചു.
“ഇതെന്താ ഇവിടെ?”
എറണാകുളം കണ്ടേ വണ്ടറടിച്ച മാഷിന് സ്റ്റാര്‍ ഹോട്ടലിന്റെ ആഡംബര കാഴ്ച താങ്ങാവുന്നതിലുമപ്പുറം.
“ഞാനെന്നും ഇവിടുന്നാ ചായ കുടിക്കല്. ഇവിടുത്തെ ചെറിയ ചായക്കടകളിലൊന്നും ഒട്ടും വൃത്തിയില്ല..വിലയിത്തിരി കൂടു‌മെങ്കിലും ഇവിടെ നല്ല സേവനമാ...” ഹൈക്കോര്‍ട്ടിനടുത്തെ ചാക്കു കൊണ്ട് മറച്ച് കെട്ടിയ കുടുസ്സു ഹോട്ടലിലെ മത്തിക്കറിയും ചോറുമാണീ തടിയുടെ രഹസ്യമെന്ന് നാളേക്ക് നളെ കൊച്ചി വിടുന്ന മാഷെങ്ങനെ കണ്ടുപിടിക്കാന്‍...

കിന്നരിക്കാരന്‍ വന്നു.
“ടൂ ടീ......”
ആംഗലേയം മാത്രമേ വരുന്നുള്ളു.
ഒരു സ്വാസറില്‍ ചതുര കഷണങ്ങള്‍ കൊണ്ടുവച്ചിട്ട് വെയിറ്റര്‍ അകത്തേക്ക് പോയി.
“ഇത് എന്താണ്” മാഷാരാഞ്ഞു.
“വല്ല്യാ ഹോട്ടലുകളില്‍ ഇങ്ങിനെയാണ്...ചായ പറയുമ്പോള്‍ ഇതുപോലെ എന്തെങ്കിലും തിന്നാന്‍ തരും...”
അഴകിയവന്റെ മറുപടി. ഒന്ന് ഞാന്‍ തിന്നു. നല്ല മധുരം. പിന്നേം തിന്നു. ബാക്കി മാഷും തിന്നു. വെള്ളവും കുടിച്ചു..ഏമ്പക്കവും വിട്ടു.

അതാ വരുന്നു കിന്നരിക്കാരന്‍.
കയ്യില്‍ തട്ടം. രണ്ടുമൂന്ന് പാത്രങ്ങള്‍. ഒന്നില്‍ പാല്‍. മറ്റോന്നില്‍ സൂലൈമാനി. പിന്നൊന്നില്‍ ആ അര്‍ക്കറിയാം...മറ്റെന്തൊക്കെയോ....
“ഇതന്താ ഇങ്ങിനെ” വീണ്ടും കണ്ട്രി മാഷിന്റെ കണ്ട്രി ചോദ്യം.
“മാഷേ...ഇത് സ്റ്റാര്‍ ഹോട്ടലല്ലേ. ഇവിടുത്തെ രീതിയിതാണ്..നമ്മള്‍ തന്നെ ഉണ്ടാക്കി കഴിക്കണം” പരിചയ സമ്പന്നന്‍.
പിന്നെ പരിചയ സമ്പന്നതയുടെ പാടവത്തോടെ എല്ലാം കൂട്ടി ഇളക്കി കുടിച്ചു തുടങ്ങി. എന്തോ ഒരു കുഴപ്പം പോലെ. മധുരമില്ല തീരെ. പാലില്‍ പഞ്ചസ്സാര ഇടാതാണൊ ഇവനൊക്കെ സപ്ലൈ ചെയ്തത്. തികഞ്ഞ ഉത്തരവാദിത്ത രാഹിത്യം. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല.

“ഏയ്... വെയിറ്റര്‍. കം ഹിയര്‍..” വീണ്ടും ആംഗലേയം. അവസരത്തിനൊത്ത് ഇംഗ്ലീഷ് തന്നേ വരുമെന്ന് പറയുന്നതെന്നാ കറക്ട്. വെയിറ്റര്‍ വന്നു.
“എന്താ ഇത് മധുരമിടാതാണോ ചായ തരുന്നത്...”
വെയിറ്റര്‍: “ഈ സ്വാസറില്‍....”
ഞാന്‍ : “അത് ഞങ്ങള് തിന്നൂ.....”
വെയിറ്റര്‍: “അയ്യോ അത് പഞ്ചസ്സാരയായിരുന്നു”
ഞാന്‍ : “ചതുരത്തിലായിരുന്നൂ...” ദയനീയമായിരുന്നു മറുപടി.
“യൂസ്‌ലെസ് ഫെലോസ്..” എന്നോ മറ്റോ ആണെന്ന് തോന്നുന്നു ...വെയിറ്റര്‍ പിന്നേം എന്തൊക്കെയോ പുലമ്പി വീണ്ടും ഷുഗര്‍ ക്യൂബ്സ് കൊണ്ടുതന്ന് ചവിട്ടി മെതിച്ച് കടന്നു പോയി.

രണ്ട് ചായക്ക് നൂറ് രൂപയും കൊടുത്ത് പുറത്ത് വരുമ്പോള്‍ മാഷിന്റെ അടക്കിയുള്ള ചോദ്യം...
“എപ്പോഴും ഇവിടുന്ന് തന്നെയാണോടേയ് നീ ചായ കുടിക്കല്....”
നാക്കിറങ്ങിയങ്ങ് വന്‍ കുടലിലേക്കു പോയി...

പിറ്റേ മാസം അവധിക്ക് അഞ്ചലിലെത്തിയപ്പോള്‍:
ബിജുവിനും ബിനുവിനും സുജക്കും മത്തായിക്കും സുനിലിനും പോക്കറിനും പിന്നെ സര്‍വ്വ ‍പട്ടിക്കും പൂച്ചക്കും കാക്കക്കും എന്നുവേണ്ട മുള്ളു മുരട് മൂര്‍ഖന്‍ പാമ്പിനും കല്ല് കരട് കാഞ്ഞിരക്കുരുവിനും വരെ അറിയേണ്ടുന്നത് ഒന്നു മാത്രം....
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ് ചായ കുടിക്കുന്നത്....”

കഴിഞ്ഞതവണ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ ഭാസ്കരന്‍ മാഷ്...കണ്ടപ്പോഴെ ചൊദ്യം വന്നു.
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്....”

Saturday, October 20, 2007

വാ‍രവിചാരം : ബൂലോകം പോയ വാരം : ഒമ്പതാം ലക്കം

പോയത് ബൂലോകത്തെ തല്ലു വാരങ്ങളിലൊന്നായിരുന്നു. മഹാത്മാ ഗാന്ധി മുതല്‍ കുന്തീ ദേവി വരെ വിചാരണ ചെയ്യപ്പെട്ട സംഭവ ബഹുലമായ വാരം സൌഹൃദങ്ങളില്‍ വിള്ളല്‍ വീഴ്തുന്നത് കണ്ടു കൊണ്ടാണ് കടന്നു പോയത്. കമന്റുകള്‍ക്ക് വേണ്ടിയുള്ള വിലാപം ഒരിടത്ത് നടക്കുമ്പോള്‍ കമന്റോപ്ഷന്‍ പൂട്ടിയിട്ട് ചിലര്‍ പ്രതിഷേധിക്കുന്നു. മറ്റു ചിലര്‍ ബ്ലോഗേ പൂട്ടി പോകുന്നു. ആകെ ഗുലുമാലുകളുടെ ഘോഷയാത്രയ്ക്കിടയിലേക്ക് വാരവിചാരവും കടന്നു വരുന്നു...

1. മാപ്പേ...മാപ്പ്:
കൈപ്പള്ളിയറിഞ്ഞ ഗാന്ധിയെ കൈപ്പള്ളി ബൂലോകത്ത് പിടിച്ച് നിര്‍ത്തി ബൂലോക സമക്ഷം അവതരിപ്പിച്ചത് പോയ വാരം ആയിരുന്നേയില്ല. ആ വാരം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കുറേയായി. പക്ഷേ ഒരു കര്‍ഷകന്‍ കൈപ്പള്ളിയെ സ്റ്റാന്റില്‍ പിടിച്ചത് പോയ വാരമായിരുന്നു എന്ന് മാത്രം. ഭാ‍രതത്തിന്റെ മഹാത്മാവിനെ വിചാരണ ചെയ്യാന്‍ കൈപ്പള്ളിക്കെന്തധികാരം. ഓന്‍ മാപ്പ് പറയണമെന്നായി കര്‍ഷകന്‍. കൈപ്പള്ളിയാരാ മോന്‍. ഓന്‍ മാപ്പു പറയുമോ. ജനാധിപത്യ പരമായി തന്നെ കാര്യം തീര്‍ക്കാനായിരുന്നു കൈപ്പള്ളിയുടെ തീരുമാനം. കൈപ്പള്ളി വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികള്‍ രണ്ടാള്‍ മാത്രം. പണ്ട് അമേരിക്കാവൂ പറഞ്ഞ പോലെ. “ഒന്നുകില്‍ ഞങ്ങളുടെ കൂടെ അല്ലാത്തവരെല്ലാം ഭീകരര്‍”. “ഞങ്ങക്കൊന്നും പറയാനില്ല ചെല്ലേ..” എന്നൊരോപ്ഷന് ഉണ്ടായിരുന്നേലെന്ന് വോട്ട് കുത്തിയവരെല്ലാം “കുശുകുശുപ്പ്” നടത്തിയെന്ന് എന്‍.ഡി.റ്റീ.വി. ലൈവായി മൊഴിഞ്ഞു. എല്ലാ വീറും വാശിയോടും കൂടി തന്നെ വോട്ടെടുപ്പ് നടന്നു. പെട്ടി തുറന്നപ്പോഴോ? കൈപ്പള്ളി പൊട്ടി. കള്ളവോട്ടായിരുന്നു എന്ന ഞൊണുക്ക് വാദമൊന്നുമില്ലാതെ കൈപ്പള്ളി മാഫും പറഞ്ഞ് കൂട്ടത്തില്‍ ബ്ലോഗും പൂട്ടി ബൂലോകം വിട്ടു. പൂട്ടിയ ബ്ലോഗ് തുറക്കാന്‍ ഭീമ ഹര്‍ജ്ജി. കൈപ്പള്ളിയറിഞ്ഞ ഗാന്ധിയെ തിരിച്ചറിയാന്‍ ബൂലോകര്‍ കൈപ്പള്ളി സമക്ഷം ഭീമ ഹര്‍ജ്ജി സമര്‍പ്പിച്ചു. മല്ലു അങ്കിള്‍ വീണ്ടും സ്റ്റാന്റില്‍. അപ്പോള്‍ പറഞ്ഞ് വന്നതെന്നാന്ന് പറഞ്ഞാലേ “മാപ്പാണ് താരം”. ദേണ്ടെ കര്‍ഷകന്‍ ഫെയിം വിചാരപ്പുകാരനും പ്രതിഷേധിക്കുവാ. എങ്ങിനാന്ന് വെച്ചാ..ഇതാ ഇങ്ങിനെ:

ആദ്യം മാപ്പു പറയാന്‍ വേദിയിലെത്തേണ്ടത് ശ്രീമാന്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. അതിയാന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം: പ്രപഞ്ച നാഥനും ലോകരക്ഷീതാവും കോടിക്കണക്കിന് വിശ്വാസികളുടെ ആശയും ആവേശവും ആരാധനാ പാത്രവുമായ ദൈവത്തെ അടിക്കടി വിചാരണ ചെയ്യുന്നു. ശ്രീമാന് കെ.പി., വിചാരിപ്പ് കാരന്‍ അടക്കമുള്ള ലോകത്തെ കോടി കണക്കിന് ഈശ്വര വിശ്വസികള്‍ക്ക് വേണ്ടി നിര്‍വ്യജ്യം മാപ്പു പറയണമെന്ന് കോടതി വിധിച്ചിരിക്കുന്നു. വോട്ടെടുപ്പിന്റെ വിജ്ഞാപനം എന്നത്തേക്ക് പുറപ്പെടുവിപ്പിക്കാനാവും സുകുമാരന്മാഷേ. മൂന്നാമത്തെ ഓപ്ഷന്‍ മറക്കാണ്ടാട്ടോ. ജബ്ബാര്‍ മാഷിനും സുകുമാരന്‍‍ മാഷിനും വേണമെങ്കില്‍ ഒന്നിച്ച് മാപ്പ് പറയാം. അല്ലെങ്കില്‍ ശിക്ഷ തുല്യമായി പങ്കിടേണ്ടി വരും.

എഴുതുന്ന എല്ലാ പോസ്റ്റിലും കള്ളിനേയും കപ്പയേയും കൂട്ടു പിടിക്കുന്ന ബാച്ചികളും അല്ലാത്തവരുമായ എല്ലാ ബൂലോകരും മാപ്പ് പറയണം. പുതു തലമുറയെ “തണ്ണി” യില്‍ മുക്കി കൊല്ലാനുള്ള ഇവരുടെ ശ്രമം അത്യന്തം ആപല്‍ക്കരമാണ്. എല്ലാവരും കൂടി ഒന്നിച്ച് മാപ്പ് പറഞ്ഞാല്‍ മതിയാകും. അടുത്ത ബെല്ലോടുകൂടി മാപ്പു പറയല്‍ ആരംഭിക്കാം.ഈ കേസില്‍ വോട്ടെടുപ്പ് അനുവദിക്കുന്നതല്ല. നൂറു ശതമാനം വോട്ടും പ്രതികളുടെ പെട്ടിയില്‍ വീഴും എന്ന് കോടതി ഭയക്കുന്നു.

പിന്മൊഴിയെ പ്രണയിച്ചവരുടെ അപേക്ഷകള്‍ ദയാരഹിതമായി തള്ളിയ നടത്തിപ്പുകാരും പിന്മൊഴിയെ തള്ളി പറഞ്ഞവരും പിന്മൊഴിയെ പ്രണയിച്ചിരുന്നവരോട് മാപ്പ് പറയട്ടെ. പിന്മൊഴിയെ പൂട്ടിയവരെ ബൂലോകത്ത് പിടിച്ച് കെട്ടി വിചാരണ ചെയ്തവരും മാപ്പ് പറഞ്ഞേ പറ്റൂ. വായിക്കുന്ന പോസ്റ്റിന് കമന്റാതെ പോകുന്നവരെത്ര വല്ലിയ പാതകമാണ് അനുദിനം ചെയ്തു കൊണ്ടിരിക്കുന്നത്. അവരെകൊണ്ട് മാപ്പ് പറയിക്കും വരെ ഗാന്ധിയന്‍ സമരമുറകള്‍ അനുഷ്ടിക്കാം. ഒരു മിനിട്ട് ബ്ലോഗ് പൂട്ടിയിട്ട് പ്രതിഷേധിക്കാം.

മാപ്പ് പറയാനും കൊടുക്കാനും ഒക്കെയായി ഒരു പൊതുകളം സൃഷ്ടിക്കാം. ഈ “ഓഫ് യൂണിയന്‍” പോലെ ഒരു “മാഫ് യൂണിയന്‍”. ആര്‍ക്കങ്കിലും സ്വന്തമായിട്ടറിഞ്ഞതെന്തെങ്കിലും ബൂലോകത്ത് പങ്കുവെക്കണമെങ്കില്‍ മാഫ് യൂണിയനില്‍ ഒരു ചിറ്റെടുത്ത് മാഫ് പറയാനുള്ള ദിനവും സമയവും മുങ്കൂട്ടി റിസര്‍വ് ചെയ്ത് മാഫ് ചോദിക്കാനും പറയാനുമുള്ള അവസരം ഉണ്ടാക്കാം. ഇങ്ങിനെ പോയാല്‍ ചീട്ട് അടുത്ത നൂറ്റാണ്ടിലേ കിട്ടലുണ്ടാവുകയുള്ളൂ എന്ന് പിന്നാമ്പുറം.

എന്താ പറഞ്ഞേ...കേട്ടില്ല. ഓ...സര്‍വ്വതിനേയും കേറി വെറുതേയങ്ങ് വിചാരിക്കുന്ന താനാദ്യം മാപ്പു പറയാനോ..
ദേണ്ടെ കണ്ടില്ലേ ഒരു ഒന്നൊന്നര മാപ്പ് നെടുനെടുങ്ങനെ കിടന്ന് നിലവിളിക്കുന്നത്:
“സര്‍വ്വതിനും മാപ്പേ...മാപ്പ്.”

2. കമന്റുകളും കാത്തിരിക്കുന്ന വേഴാമ്പലുകള്‍.
പോസ്റ്റിന് കമന്റുകള്‍ കിട്ടുന്നില്ലേ എന്നുള്ള നിലവിളിക്ക് ബൂലോകം സൃഷ്ടിക്കപെട്ടതോളം പ്രായമൊന്നുമില്ല. ആദ്യ കാലങ്ങളില്‍ ആകെ മുപ്പത് പേരുള്ള ഒരു ചെറു ഗ്രൂപ്പിന്റെ കൂട്ടു കുടുംബമായിരുന്നപ്പോള്‍ ഇടുന്ന പോസ്റ്റിന് മുപ്പത് കമന്റ് ഫിക്സെഡ് ഡിപ്പോസിറ്റായിരുന്നു. കാലമേറെ മുന്നോട്ടു പോയി. വായനക്കാരേക്കാള്‍ എഴുത്തുകാര്‍. കമന്റുന്ന സമയത്ത് മറ്റൊരു പോസ്റ്റ് എന്നായി എല്ലാരുടേം ചിന്ത. പിന്നെങ്ങിനെ കമന്റുകള്‍ പെയ്യും.

കമന്റില്ലേ എന്ന് നിലവിളിച്ച് രണ്ട് പോസ്റ്റിട്ട് സ്വന്തം ബ്ലോഗില്‍ കമന്റ് മഴ പെയ്യിച്ച സാ‍ബു പ്രയാര്‍ എന്ന ബ്ലോഗര്‍ പുതു ബ്ലോഗര്‍മാരുടെ ബ്ലോഗുകളില്‍ ഇട്ട കമന്റുകള്‍ തപ്പി വിചാരിപ്പ് കാരന്‍ നടത്തിയ യാത്രയുടെ ഫലം പരാജയമായിരുന്നു. സാബു പ്രയാറിന്റെ മറ്റു ബ്ലോഗുകളിലെ സാനിദ്ധ്യം കണ്ടെത്തുക വളരെ ദുഷ്കരമാണ്. കാരണം സാബുവിന്റെ മറ്റു ബ്ലൊഗുകളിലെ കമന്റുകളുടെ സാനിദ്ധ്യം പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. പക്ഷേ “വാര വിചാരത്തിന്റെ” കമന്റുകളില്‍ അദ്ദേഹത്തിന്റെ സാനിദ്ധ്യം കണ്ടു.

ഇന്നിയൊരു പുതിയ യൂണിയനും കൂടിയാകാം. ഓഫ് യൂണിയന്‍ പോലെ “കമന്റു സപ്ലൈ യൂണിയന്‍”. യൂണിയനിലെ ഒരോ അംഗവും ദിവസം ഏറ്റവും കുറഞ്ഞത് പത്ത് കമന്റുകള്‍ എങ്കിലും ഇടണമെന്നും ഇടുന്ന കമന്റെല്ലാം പുതു ബ്ലോഗറന്മാരുടെ ബ്ലോഗിലായിരിക്കണം എന്നും ഉള്ള നിബന്ധനയായിരിക്കണം അംഗത്വത്തിനു വേണ്ടുന്ന പ്രധാന മാനദണ്ഡം.

കമന്റുകളേ നിങ്ങള്‍ ഈ വഴിയും ഒന്നു കയറിയിട്ട് പോകൂ. കഴിഞ്ഞ ലക്കം വിചാരത്തിന് കിട്ടിയ കമന്റുകളുടെ എണ്ണം എത്രയെന്നോ. രണ്ടേ രണ്ടെണ്ണം. കമന്റുകള്‍ക്കായി മഴകാത്തിരിക്കുന്ന വിചാരിപ്പ് കാരന്‍ എന്ന വേഴാമ്പലിനെ കാണുന്നില്ലേ ബൂലോകമേ നിങ്ങള്‍... ആരെങ്കിലും ഇത്തിരി കമന്റ് ഇവിടേയും വിതരണം ചെയ്യൂ ബൂലോക സാഹോദര്യമേ.... ഇല്ലെങ്കില്‍ “ബൂലോകത്തെ കമന്റ് കുംഭകോണം” എന്ന പേരില്‍ പോസ്റ്റിട്ട് വിചാരിപ്പ്കാരനും കൃതൃമമായി കമന്റു മഴ പെയ്യിക്കും.

ജാഗ്രതൈ!

3. മലയാളത്തിനായി ഗൂഗ്ലിന്റെ സംഭാവന.
വരമൊഴിക്ക് ഗൂഗിള്‍ മറുമൊഴി എന്ന പോസ്റ്റില്‍ സിബൂ മലയാളത്തിനായി ഗൂഗിള്‍ നല്‍കിയ പുതു സാങ്കേതം പരിചയപ്പെടുത്തുന്നു. ഡൌണ്‍ ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഒന്നും ചെയ്യാതെ ഇതുവഴി വെറുതേ മംഗ്ലീഷില്‍ അങ്ങ് റ്റൈപ്പുക. ഉപയോഗിച്ച് നോക്കി സ്വയം മനസ്സിലാക്കണം. എങ്കില്‍ മാത്രമേ ഈ വിദ്യ നല്‍കുന്ന സൌകര്യം മുഴുവനും ഉള്‍കൊള്ളാന്‍ കഴിയുള്ളു. ഇതിലൂടെ പുതിയ നിഘണ്ടുവും അക്ഷര തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താനുള്ള സാങ്കേതവും ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഈ സാങ്കേതത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതും സിബുവും ഉമേഷും ഒക്കെ തന്നെയാണ് എന്നുള്ളത് ബൂലോകത്തിനാകെ അഭിമാനിക്കത്തക്കതും ആകുന്നു.

4. സ്ത്രീയെ സ്ത്രീ തന്നെ...
അഷറഫ് കൊണ്ടുവന്ന ഈ ദുരന്തകാഴ്ച മനസ്സിനെ പിടിച്ച് കുലുക്കി. ബയന്റ് പെട്ടിയില്‍ മോര്‍ച്ചറിയിലേക്ക് കയറി പോകുന്ന കുരുന്നിന്റെ ചിത്രം അത്ര വേഗമൊന്നും മനസ്സില്‍ നിന്നും മായില്ല. ദാരുണമായ കാഴ്ച.

5. സംഗീതത്തിന്‍ നേരേ പിടിച്ച കണ്ണാടി.
ഭാരതത്തിലെ പ്രശസ്തരും അനുഗ്രഹീതരുമായ ഗായകരെ illusions പരിചയപ്പെടുത്തുന്നത് അവരുടെ പോപ്പുലറായ സംഭാവനകളുടെ പിന്തുണയോടെയാണ്. കണ്ണാടി തികച്ചും ശ്രദ്ധയറ്ഹിക്കുന്ന ബ്ലോഗാണ്. സന്ദര്‍ശിക്കണം എന്ന് നിര്‍ദ്ദേശിക്കാന്‍ പറ്റിയൊരിടം.

6. നിഘണ്ടു.
അക്ഷരതെറ്റുകളെ തിരുത്തുവാനുതകുന്ന തരത്തിലുള്ള നിഘണ്ടു തപ്പി നടക്കവേയാണ് പോയ വാരം രണ്ടു നിഘണ്ടുകള്‍ കാണാന്‍ കഴിഞ്ഞത്. ഒന്നിവിടെ. മറ്റൊന്നു അങ്കിളിന്റെ ബ്ലോഗില്‍. രണ്ടും ഗുണകരം.

7. മാജിക്കിന്റെ മനശ്ശാസ്ത്രം.
മന്‍സൂറിന്റെ ഞാനും ,എന്റെ മാജിക്കും,പിന്നെ നിങ്ങളും എന്ന പുതു ബ്ലോഗില്‍ മന്‍സൂര്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ മാജിക്ക് അനുഭവങ്ങളാണ്. മാജിക്ക് വേദികളിലുണ്ടായ അനുഭവ കുറിപ്പ് എന്നതിലുപരി മാജിക്കിന്റ് രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയായി ഈ ബ്ലോഗ് മാറട്ടെ!

8. ബൂലോക വിവാഹം
ബൂലോകത്തെ ആദ്യ വിവാഹം ഒരു വിവാഹ വീട്ടിന്റെ സര്‍വ്വ ഭാവഹാതികളോടും കൂടി തന്നെ ബൂലോകം ആഘോഷിക്കുന്നതാണ് പോയ വാരത്തെ ബൂലോക കൌതുകം. ഇക്കാസും ജാസൂട്ടിയും വിവാഹിതരാകുമ്പോള്‍ അത് ബൂലോകത്തെ ആദ്യത്തെ ബ്ലോഗര്‍ വിവാ‍ഹമായി.ക്ഷണകത്ത് മുതല്‍ ബൂലോക മയം. ഒരു കല്ല്യാണ വീട്ടിന്റെ പരിഛേദമായി ഇക്കാസും ജാസൂട്ടിയും വിഹാഹിതരാകുന്നു എന്ന പോസ്റ്റിലെ കമന്റാഘോഷം. വധൂവരന്മാര്‍ക്ക് വാരവിചാരത്തിന്റേയും മംഗളാശംസള്‍.

9. ആസ്ഥാന ഗോദയില്‍.
ബൂലോകത്തെ ആസ്ഥാന ഗോദയില്‍ പോയ വാരം ‘ചിത്ര’വധത്തിന് ഇരയായത് മഹാഭാരതത്തിലെ പാവം കുന്തീ ദേവിയായിരുന്നു. മഹാഭാ‍രതത്തിലേയും രാമായണത്തിലേയും ഖുറാനിലേയും ബൈബിളിലേയും ഒക്കെ കഥാപാത്രങ്ങളേയും കഥകളേയും വിമറ്ശിക്കുന്നതില്‍ ആരും തെറ്റു പറയില്ല. പക്ഷേ സഭ്യമായ ഭാഷ ഉപയോഗിക്കണം എന്ന് മാത്രം. അല്ലെങ്കില്‍ അപ്പിയില്‍ ചവിട്ടിയ അറപ്പായിരിക്കും പോസ്റ്റ് വായിച്ച് കഴിയുമ്പോള്‍ തോന്നുക. ആ അറപ്പാണ് ആസ്ഥാന ഗോദയില്‍ ചെന്ന് പെടുമ്പോള്‍ അനുഭവപ്പെടുന്നത്. ആ അനുഭവത്തില്‍ നിന്നുമാണ് ഒമ്പതു വര്‍ഷം പഴക്കമുള്ള “ബ്രാഹ്മണ ശങ്ക” വീണ്ടും അവതരിക്കപ്പെട്ടത്. ആസ്ഥാന ഗോദയിലെ വരും വാരത്തെ വെളിപാടെന്നതായിരിക്കുമോ എന്തോ?

10. മലയാളം ജീവിക്കുന്നത്.
മലയാളം യൂണീകോഡിന്റെ ചരിത്രത്തെയും വളര്‍ച്ചയേയും കുറിച്ച് സ്നിഗ്ദാ റെബേക്കാ ജേക്കബ്ബ് എഴുതിയ മലയാളം ജീവിക്കുന്നത് എന്ന ലേഖനത്തില്‍ സാങ്കേതികമായി മലയാളം കംബൂട്ടറുകളിലൂടെ വളരുന്നതിന്റെ ചരിത്രത്തിലേക്കണ് ലേഖകന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. മലയാളത്തിന്റെ യൂണീകോഡ് ചരിത്രം ആധികാരികമായി എഴുതി വെക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ലേഖനം. ലേഖനത്തേക്കാള്‍ ആധികാരികമായി വിശ്വപ്രഭയുടെ കമന്റ്. മലയാളത്തിന്റെ കംബൂട്ടര്‍ പ്രവേശ ചരിത്രം എഴുതി സൂക്ഷിക്കേണ്ടത് ആവശ്യം തന്നെ.

11. നവാഗതര്‍
മുന്‌വാരത്തെപോലെ തന്നെ പോയ വാരവും പുതുമുഖങ്ങളുടെ രംഗപ്രവേശം കൊണ്ട് ശ്രദ്ധേയമായിരുന്നു. മാതൃഭൂമിയിലെ വിശാലമനസ്കന്റെ സാനിദ്ധ്യം തന്നെയാണ് ഈ തള്ളി കയറ്റത്തിന് കാരണം. ശ്രദ്ധിക്കപ്പെടേണ്ട പലരും പുതുതായി വന്നിട്ടുണ്ട്.
1. സ്വപ്ന ഭൂമി.
ഡള്ളാസില്‍ നിന്നും പ്രിയാ ഉണ്ണികൃഷ്ണന്‍ എഴുതുന്ന ബ്ലോഗ്. സ്വപന ഭൂമിയെ കുറിച്ച് പ്രിയാ ഉണ്ണികൃഷ്ണന്റെ തന്നെ വാക്കുകള്‍ “ഇതെന്റെ സ്വപ്നഭൂമിയാണ്‌.കാലം ഇനിയെനിക്ക്‌ സമ്മാനിക്കുന്നതെല്ലാം ഇവിടെ നിന്നാണ്‌.അറിയാതെ മറന്നുവെച്ച സ്നേഹത്തെ സാക്ഷിയാക്കി മനപ്പൂര്‍വ്വം ഞാനെന്റെ ഹൃദയം ഇവിടെ മറന്നുവെയ്ക്കുകയാണ്‌..”

2. വിനുവിന്റെ ബ്ലൊഗ്.
മലയാളം ഭൂലോകം മുഴുവന്‍ ചെന്നെത്തുന്നതിനെ അഹങ്കാ‍രത്തോടെ അനുഭവിക്കാനായി വിനു ബ്ലോഗ് തുറന്നിരിക്കുന്നു. തുടക്കം സ്വതന്ത്ര സോഫ്റ്റ് വേയറിന്റെ സന്ദേശവുമായി. വിനുവിന്റെ ബ്ലോഗ് സാങ്കേതിക വിദ്യാര്‍ത്ഥിയായതു കൊണ്ട് തന്നെ ചര്‍ച്ചക്ക് വെക്കുന്നത് “സാങ്കേതികം” ആയിരിക്കും എന്ന് കരുതാം.

3. മലയാള വാക്ക്.
പാലക്കാട് വിക്ടോറിയാ കോളേജ് ലക്ചറ‌ര്‍ ശ്രീ. വി. വിജയ കുമാറിന്റെ പുതു ബ്ലോഗാണ് മലയാളം വാക്ക് ആനുകാലിക സംഭവ വികാസങ്ങളെ ഇടതു പക്ഷ വീക്ഷണകോണില്‍ നിന്നു കൊണ്ട് വിശകലനം ചെയ്യാനുള്ള ശ്രമമാണ് വിജയകുമാര്‍ നടത്തുന്നത്.

4. താമര പൊയ്കകള്‍
അയല്‍ക്കാരന്റെ ബ്ലോഗ്. ടൈപ്പ് ചെയ്യാനുള്ള മടി കാരണം മാത്രം പോസ്റ്റ് ചെയ്യല്‍ നീട്ടി വെക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്റെ ബ്ലോഗ്. പേരു പൊലെ മനോഹരമായി എഴുതാന്‍ പുതു മുഖത്തിന് കഴിയുമോ എന്ന് സംശയമാണ്. ആദ്യ പോസ്റ്റില്‍ “നമസ്കാരം” വും രണ്ടാം പോസ്റ്റില്‍ “കോപ്പീ പേസ്റ്റുമേ” യുള്ളൂ.

5. ചിതറിയ ചായങ്ങള്‍.
രഞ്ജിത്ത് സജീവിന്റെ ബ്ലോഗ്. കവിതാ ബ്ലോഗാണ് ചിതറിയ ചായങ്ങള്‍.

6. കോങ്കണ്ണ്
ഹനീഷ് കെ.എം. എഴുതുന്ന ഫോട്ടോ ബ്ലോഗ്. ഫോട്ടോയുടേയും ഫോക്കസിന്റേയും സാങ്കേതികത്വം വിശകലനം ചെയ്യാന്‍ വിചാരിപ്പ് കാരന്‍ ആളല്ലായെങ്കിലും ആദ്യ ഫോട്ടോ അടുത്ത ബെല്ലോടുകൂടി ഗ്രാമത്തിലെ ഉത്സവത്തെ ഓര്‍മ്മപ്പെടുത്തി.

7. കീയോ...കീയോ.
വിനയത്തോടെ തന്നെ സ്വയം പരിചയപ്പെടുത്തുന്നത് അഹങ്കാരമാകും എന്ന് പറഞ്ഞാണ് ഉപദേശി ഉപദേശം തുടങ്ങിയിരിക്കുന്നത്. ബൂലോകത്ത് ഒരു പേരിടാനുള്ള ബുദ്ധി മുട്ട് ഉപദേശി തുറന്ന് പറഞ്ഞിരിക്കുന്നു. അങ്ങിനെ ആരും ഇടാത്ത ഒരു പേര് തപ്പി തപ്പി ഉപദേശി “കീയൊ...കീയോ” യില്‍ എത്തി. ശരിയാണ് ആരും ഇടാത്ത പേര് തന്നെ. സംശയമില്ല.

8. കരാള കേരളം.
നല്ല മറ്റൊരു പേര്. കേരളത്തിനെ ഇതില്‍ കൂടുതല്‍ എങ്ങിനെ വിശേഷിപ്പിക്കാനാ? അനീതികള്‍ക്കെതിരേ ആഞ്ഞടിക്കാനാണ് അദൃശ്യന്റെ അവതാരം. ആഞ്ഞടിക്കുമ്പോള്‍ അദൃശ്യനായിരിക്കയാണ് അത്യുത്തമം.

9. കടല്‍പ്പച്ച.
ആശാലതയുടെ കവിതാ ബ്ലോഗം. ദുരൂഹവും ദുര്‍ഗ്രാഹ്യവുമായ വരികളാണ് ആകെപ്പാടെ‍. എഴുത്തുകാരി തന്നെ ആസ്വാദനവും എഴുതേണ്ടി വരും കടല്‍പ്പച്ച യിലെ കവിതകള്‍ക്ക്.

10. ഉള്ളത് പറഞ്ഞാല്‍
ചില അപ്രിയ സത്യങ്ങളുമായാണ് Third eye എത്തുന്നത്. ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും. ഉറി ചിരിക്കുന്ന ഉള്ളതുകള്‍ പറയാന്‍ എഴുത്തുകാരന് കഴിയട്ടെ.

11. ആദിദ്രാവിഡന്‍.
ബിനീഷ് പി. യുടെ പുതിയ ബ്ലോഗ്. “പച്ച നിറമുള്ള രാത്രി..., ചുവന്ന ഇലകള്‍ തേടി കാട് കയറിയപ്പോള്‍
എന്നെ നനയിക്കാതെ പെയ്ത വയലറ്റ് മഴയില്‍..” എന്നതാണോ എന്തോ? കവിതാ ബ്ലോഗാണ് ആദി ദ്രാവിഡന്‍.

12. ആകാശം വീഴുന്നു...കൈകള് താങ്ങുന്നു.
രഘുനാഥ് പലേരിയുടെ ബ്ലോഗ്. “ആകാശം അതിരുകള്‍ കാണാതെ സഞ്ചരിക്കുന്നു.ആ സുന്ദര സഞ്ചാരത്തിനിടയില്‍ വേദനിക്കുന്നവരുടെ തേങ്ങലുകള്‍ വീണു മുറിഞ്ഞ് ആകാശം വീഴുമ്പോള്‍ മനസ്സിന്റെ കൈ കൊണ്ടു തന്നെ അതിനെ താങ്ങുക. ഓരോ കഷ്ണ്ണങ്ങളും സ്നേഹത്തോടെ പെറുക്കി തിരികെ വെക്കുക. സ്നേഹമാണു ഗായത്രി. സ്നേഹം. സ്നേഹത്തിന്നപ്പുറം മറ്റൊരു മന്ത്രമില്ല.” ബൂലോകത്തെയും സ്നേഹ മന്ത്രമാകന് രഘുനാഥ് പലേരിക്ക് കഴിയട്ടെ.

13. The world, as I see it
അനീജ് ആനന്ദിന്റെ പുതു ബ്ലോഗ്. കവിതാ ബ്ലോഗമാണ് The world, as I see it

14. സ്വപ്ന സമാനം.
സനല്‍കുമാറിന്റെ ബ്ലോഗ്. നെരൂദയുടെ വരികളെ കടം കൊണ്ട് ബ്ലൊഗിലേക്കെത്തുന്നു സനല്‍കുമാറ് സ്വപ്ന സമാനവുമായി.

15. Perlath House
ശ്രീയുടെ പുതു ബ്ലോഗ്. പേരൂകളിലെ സാമ്യത പുതു ബ്ലോഗുകളില്‍ കൂടുതലായി കണ്ടുവരുന്നു. പേരു തിരഞ്ഞെടുക്കുമ്പോള്‍ അത് പുതിയതായിരിക്കാന്‍ പുതിയവര്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ശ്രീ നമസ്കാരം പറഞ്ഞിട്ടേ ഉള്ളൂ. ലക്ഷ്യം വ്യക്തമല്ല.

16. നാടകീയം.
നാടകീയന്റെ പുതു ബ്ലോഗ്. അ..ആ‍ യില്‍ തുടക്കം. ശരിയല്ലല്ലോ. ഹരി ശ്രീ യീലല്ലേ തുടങ്ങേണ്ടത്. എന്തോ ആവട്ടെ. സിനിമ യാണെന്ന് തോന്നുന്നു നാടകീയം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

17. MEZHATHOORKARAN
മേഴത്തൂര്‍കാരന്റെ പുതൂ ബ്ലൊഗ്. കവിതാ ബ്ലോഗ് ആണ് മേഴത്തൂര്‍കാരന്‍ എന്ന് തോന്നുന്നു.

18. Memoirs of Anand Kurup
വളരെകാലത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ബൂലോകത്ത് പട്ടയം നേടിയെത്തിയിരിക്കയാണ് ആനന്ദ് കുറുപ്പ്. ഓര്‍മ്മകുറിപ്പുകളാണ് കുറൂപ്പ് പങ്കുവെക്കുന്നത്.

19. Kuttettante Kurippukal
ഷൈനിന്റെ പുതു ബ്ലോഗ്. കുഞ്ഞു ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന മിനിമം പ്രോഗ്രാമും ആയി പ്രോഗ്രാമര്‍ ആയ ഷൈന്‍ കുട്ടന്റെ കുറിപ്പുകളുമായി എത്തുന്നു. പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു ബ്ലോഗിന്റെ രംഗപ്രവേശമായി ഷൈന്റെ ബ്ലോഗിനെ കാണാം.

20. Ente Blah !!
നോബഡിയുടെ പുതിയ ബ്ലോഗ്. ബ്ലാ..ബ്ലാ.. തന്നേന്ന്. എഴുതി തുടങ്ങിയ ആദ്യത്തെ പോസ്റ്റ് പോലും പൂര്‍ത്തിയാക്കി പോസ്റ്റാന്‍ പോസ്റ്റ്കാരന് കഴിഞ്ഞിട്ടില്ല.

21. എന്‍.ഏ. ബക്കറ്.
എന്‍.ഏ. ബക്കറുടെ ബ്ലോഗിന് പേരില്ല. തുടക്കം ചരിത്രത്തില്‍ നിന്നും മിത്തിലേക്ക് ഇറങ്ങി പോയ ചേരമാന്‍ പെരുമാളിനെ ഓര്‍ത്തുകൊണ്ട്. പേരിന് എന്തു പറ്റിയോ എന്തോ? ബ്ലോഗും മിത്താവാതിരിക്കട്ടെ.

പുതു ബ്ലോഗുകളിലധികവും ഇംഗ്ലീഷ് പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു നല്ല ട്രെന്റ് ആണെന്ന് കരുതാന്‍ കഴിയില്ല. മലയാളം തന്നെ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്.

12. പുനര്‍ വായന.
സജുവിന്റെ ബ്ലോഗ് വായിക്കുക ഒരു ഹരമായിരുന്നു. സാങ്കേതികതയെ ലളിതമായി അവതരിപ്പിക്കാന്‍ സജു എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അവസാനം വന്ന പോസ്റ്റ് ജനുവരി രണ്ടായിരത്തി ഏഴില്‍ ആണ്. സ്വതന്ത്ര സോഫ്റ്റ് വേയറിന്റെ നന്മകളെ കുറിച്ച് സജു ആധികാരികമായി തന്നെ ലേഖനങ്ങള്‍ എഴുതി. സാങ്കേതിക ജ്ഞാനം വളര്‍ത്തിയെടുക്കാന്‍ സജുവിനെ പോലെയുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ എപ്പോഴും സ്മരിക്കപ്പെടേണ്ടതാണ്. ഫേവറിറ്റില്‍ തൂങ്ങിയ സജുവിന്റെ ബ്ലോഗ് ഒരാവര്‍ത്തി കൂടി വായിച്ച് കഴിഞ്ഞപ്പോള്‍ ഇവരൊക്കെ എന്താണ് ബൂലോകത്തോട് വിട പറയുന്നത് എന്ന് തോന്നി പോയി. വായിക്ക പെടേണ്ടവയാണ് സജുവിന്റെ പോസ്റ്റുകള്‍ ഒക്കെയും തന്നെ.

വാരവിചാരത്തിന്റെ മുന്‍ ലക്കങ്ങള്‍ ഇവിടെ വായിക്കാം.
നന്ദി.

Thursday, October 18, 2007

സ്നേഹിക്കരുതാരേയും...

സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും
നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും
നിനക്ക് മാത്രമല്ലോ?
(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

കരയുക...

കരയുക നീ-
വീണ്ടും കരയുക.
വീണ്ടും വീണ്ടും കരയുക,
കരഞ്ഞു കൊണ്ടേയിരിക്കുക...

നിനക്ക് നിഷേധിക്കപ്പെടുന്ന,
നിന്റെ ജന്മാവകാശങ്ങള്‍,
നിനക്ക് സ്ഥാപിച്ചു കിട്ടുംവരെ-
നീ കരഞ്ഞു കൊണ്ടേയിരിക്കുക.

നിര്‍ത്തിക്കളയരുത്,
നീ നിന്റെ കരച്ചില്‍.
കനിഞ്ഞു കിട്ടിയ നിന്റെ ജന്മാവകാശങ്ങള്‍,
വീണ്ടും നിഷേധിക്കപ്പെടാതിരിക്കാന്‍-
നീ നിന്റെ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കുക.

പിന്നെയും:
നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്,
നിനക്ക് നിഷേധിക്കപ്പെടുന്നത്-
നിന്റെ ജന്മം തന്നെയായിരിക്കുമെന്നത്.

(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

Tuesday, October 16, 2007

ഭൂലോകം പോയ വാരം : ഒമ്പതാം ലക്കം

വാര വിചാരത്തിന്റെ ഭൂലോക വാരം ഒമ്പതാം ലക്കം പ്രസിദ്ധീകരിച്ചെങ്കിലും അഗ്രഗേറ്ററുകള്‍ വീണ്ടും മുഖം തിരിച്ച് തന്നെ.ഇതിലെ പോയാല്‍ അവിടെ എത്താം. ബുദ്ധി മുട്ടുണ്ടായതില്‍ ഖേദിക്കുന്നു.

Sunday, October 14, 2007

വിളിക്കാം ഫോണ്‍ - സൌജന്യമായി.

പ്രവാസികളുടെ സമ്പാദ്യത്തില്‍ നല്ലൊരു ശതമാ‍നവും അന്താരാഷ്ട്രാ ടെലിഫോണ്‍ വിളികള്‍ക്കായി ചിലവാകാറാണല്ലോ പതിവ്. ഫോണ്‍ വിളിക്കാവുന്ന നിരവധി വെബ് സൈറ്റുകള്‍ ഉണ്ടെങ്കിലും TOKIVA എന്ന സൈറ്റ് തികച്ചും വ്യത്യസ്തവും ലളിതവുമായ സാങ്കേതവുമായാണ് ഫോണ്‍ വിളിക്ക് സഹായിക്കാനായി എത്തുന്നത്.

ഒരു തരം റെഫറല്‍ പ്രോഗ്രാമാണ്‍ ടോക്കീവോ . ഒരോ റെഫറല്‍ അക്കൌണ്ടും ആക്ടിവേക്ട് ചെയ്യുമ്പോള്‍ റെഫറ് ചെയ്യുന്നയാള്‍ക്ക് പതിനഞ്ച് റ്റോക്കീവോ പോയിന്റ് ലഭിക്കും. ഈ ടോക്കീവോ പോയിന്റ് ഫോണ് വിളിക്കാനുള്ള ക്രെഡിറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.

ഇന്നി റേഫറല്‍ പോയിന്റ് വേണ്ട എന്നാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സമര്‍പ്പിച്ചും പോയിന്റ് സ്വന്തമാക്കാം. ഇതും സൌജന്യമാണ്‍. കാര്‍ഡില്‍ നിന്നും ഒരു സംഭാവന അവര്‍ ചുരണ്ടി മാറ്റും എന്ന് മാത്രം. താരതമ്യന ഗണ്യമായ കുറവാണ് നേരിട്ട് കാറ്ഡ് ഉപയോഗിച്ച് വിളിച്ചാലും ടോക്കിവോ ഈടാക്കുന്നത്. അങ്ങിനെയാണേലും ലാഭം തന്നെ.

സര്‍വ്വ സാധാരണമായ കംബൂട്ടറില്‍ നിന്നും ഫോണിലേക്ക് വിളിക്കുന്ന സേവനമല്ല ടോകീവോ ചെയ്യുന്നത്. ഫോണില്‍ നിന്നും ഫോണിലേക്കുള്ള സേവനമാണ് ടോക്കിവോ നല്‍കുന്നത്. ലാന്റ് ലൈനില്‍ നിന്നും മൊബൈലിലേക്കോ ലാന്റ് ലൈനിലേക്കോ, മൊബൈലില്‍ നിന്നും ലാന്റ് ലൈനിലേക്കോ മൊബൈലിലേക്കോ ഒക്കെ സൌകര്യ പ്രദമായി വിളിച്ച് ആര്‍മ്മാദിക്കാം.

ഒരോ രാജ്യത്തേയും നിയമങ്ങള്‍ക്ക് വിധേയമാണോ ടോക്കീവോ വിളികള്‍ എന്ന് ആധികാരികമായി നോക്കിയിട്ട് വേണം ഈ സൌകര്യം ഉപയോഗിക്കേണ്ടത്. ഏതെങ്കിലും രാജ്യത്തെ ടെലിഫോണ്‍ അതോരിറ്റികളുടെ നിവന്ധനകള്‍ക്ക് വിധേയമല്ല ടോക്കീവോ എങ്കില്‍ ഈ സൌകര്യത്തിന്റെ സൌജന്യം ഉപയോഗിച്ചിട്ട് എന്തെങ്കിലും നിയമകുരുക്കില്‍ പെട്ടാല്‍ കരഞ്ഞും വിളിച്ചും ഈ വഴിക്ക് പരാതിയുമായി വരണ്ട എന്ന് ചുരുക്കം.

Friday, October 12, 2007

വാരവിചാരം : ബൂലോകം പോയ വാ‍രം : എട്ടാം ലക്കം.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വാരവിചാ‍രം അഗ്രഗേറ്ററുകളില്‍ നിന്നും വീണ്ടും തിരസ്കരിക്കപ്പെടുന്നു. ബൂലോകം പോയ വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലേ പോയാല്‍ അവിടെ എത്താം. ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ ഖേദിക്കുന്നു. നന്ദി.

Tuesday, October 09, 2007

വാരവിചാരം : ഭൂലോകം പോയ വാരം : എട്ടാം ലക്കം.

എട്ടാം ലക്കം വാര വിചാരം വെളിച്ചം കണ്ടില്ല. ചില സങ്കേതികാന്വാഷണ പരീക്ഷണങ്ങളാണ് അഗ്രഗേറ്ററുകളുടേയും സെര്‍ച്ച് എഞ്ചിനുകളുടേയും ദൃഷ്ടിയില്‌പെടാതെ വാരവിചാരം മറഞ്ഞ് പോകാന്‍ കാരണം ആയത്. ദേണ്ടേ...ഇതുവഴി പോയാല്‍ അവിടെ എത്താം. നന്ദി.